കൈക്കൂലി: ജോയിന്റ് ആർ.ടി.ഒയ്ക്കെതിരെ കേസ്
തിരുവനന്തപുരം: ഭാര്യയുടെയും ഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തൽ. നെയ്യാറ്റിൻകര സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജോയിന്റ് ആർ.ടി.ഒ ജറാഡ്, ഭാര്യ പ്രിയ ജറാഡ്, ജറാഡിന്റെ സ്വകാര്യ കാർ ഡ്രൈവർ ദിവിൻ ഗ്ലീറ്റസ്, ഡ്രൈവിംഗ് സ്കൂൾ ഉടമകളായ ഉദയകുമാർ, രാജേഷ് കുമാർ, ഏജന്റുമാരായ ശ്രീകുമാർ, അനീഷ്, വിനു എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തു.
വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് ഏജന്റുമാർ വഴി ജോയിന്റ് ആർ.ടി.ഒ വൻ തുക കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബർ 20ന് വിജിലൻസ് മിന്നൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ജറാഡിന്റെ ഡ്രൈവർ ദിവിന്റെ കൈയിൽ നിന്ന് 3,500 രൂപ പിടിച്ചെടുത്തു. തുടർ പരിശോധന നടത്തിയപ്പോൾ നിരവധി എജന്റുമാരിൽ നിന്ന് ജറാഡിന് വേണ്ടി ദിവിൻ നേരിട്ടും ഗൂഗിൾ പേ വഴിയും കൈക്കൂലി വാങ്ങിയതായും ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏജന്റുമാർ കൈക്കൂലി അയച്ച് നൽകിയതായും കണ്ടെത്തി.