ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന്റേത് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമം,​ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ

Sunday 22 June 2025 8:15 PM IST

തിരുവനന്തപുരം : പ്രവീൺ നാരായണൻ സംവിധാനം ചെയ്ത 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് ഡി.വൈ.എഫ്.ഐ. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേര് സിനിമയിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന സമയത്താണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. കലാസംസ്കാരിക മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് സെൻസർ ബോർഡ് നടത്തിയിട്ടുള്ളത്. ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ പേര് പോലും ഉപയോഗിച്ച് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിൻ്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.