വിവാഹം കഴിച്ചത് മുഖ്യമന്ത്രിയുടെ മകനെ; 11ാം നാള്‍ ഭര്‍ത്താവിന്റെ മരണം, നടിക്ക് സംഭവിച്ചത്

Sunday 22 June 2025 11:03 PM IST

വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളുടെ ജീവിതത്തെ അസൂയയോടെയും ആരാധനയോടെയും ആളുകള്‍ നോക്കിക്കാണാറുണ്ട്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആയിരിക്കും അവരുടെ ജീവിത ശൈലി. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതവും അതിലെ സംഭവങ്ങളും ദുരന്തപൂര്‍ണവുമാകാറുണ്ട്. അങ്ങനെ വര്‍ഷങ്ങളായി ദുഖം പേറി ജീവിക്കുന്ന ഒരു പഴയ സൂപ്പര്‍താരമുണ്ട് ബോളിവുഡില്‍.

1970-80 കാലഘട്ടത്തില്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ലീന ചന്ദവാര്‍ക്കര്‍. കര്‍ണാടകക്കാരിയായ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. 1968 ല്‍ പുറത്തിറങ്ങിയ 'മാ കാ മീറ്റ്' എന്ന ചിത്രത്തിലൂടെയാണ് ലീന ചന്ദവാര്‍ക്കര്‍ നടിയായി അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നയാണ് നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

വിനോദ് ഖന്ന, ദിലീപ് കുമാര്‍ എന്നീ മുന്‍നിര നടന്‍മാരുടെ നായികയായി അവര്‍ വേഷമിട്ടു. നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. പിന്നീട് തന്റെ 24ാം വയസ്സില്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സിദ്ധാര്‍ത്ഥ് എന്ന യുവാവുമായി അവര്‍ പ്രണയത്തിലാകുകയും ചെയ്തു. ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായ ബന്ദോദ്കറുടെ മകനായ സിദ്ധാര്‍ത്ഥാണ് ലീനയെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

വിവാഹം കഴിഞ്ഞ് 11-ാം ദിവസം ലീനയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മരിച്ചു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ അത് പൊട്ടിത്തെറിച്ചു. സിദ്ധാര്‍ത്ഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലീന തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന വലിയ ദുരന്തത്തിന് ശേഷം അവര്‍ വീണ്ടും സിനിമാ രംഗത്തേക്ക് തന്നെ മടങ്ങി. അവിടെ വച്ചാണ് നടന്‍ കിഷോര്‍ കുമാറുമായി പരിചയത്തിലായത്. തന്നെക്കാള്‍ 20 വയസ്സ് പ്രായം കൂടുതലുള്ള കിഷോറിനെ വീട്ടുകാരുടെ എതിര്‍പ്പിനെ പോലും അവഗണിച്ച് ലീന വിവാഹം കഴിക്കുകയും ചെയ്തു.