എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ബർമിംഗ്ഹാമിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇറക്കി. പരിശോധന നടപടികൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബർമിംഗ്ഹാമിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന 14 ബോയിംഗ് 7878 ഡ്രീംലൈനർ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് റിയാദിലേക്ക് തിരിച്ചുവിട്ടുവെന്നും അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തുവെന്ന് വക്താവ് പറഞ്ഞു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഫ്‌ളൈറ്റ്രാഡാർ 24 ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, വിമാനം 20:26 ന് ബർമിംഗ്ഹാമിൽ നിന്ന് പറന്നുയർന്ന് ദില്ലിയിലേക്ക് പറക്കുന്നതിനിടെയാണ് ബോംബ് ഭീഷണിയുണ്ടായത്.