ആന്റി റാഗിംഗ് സ്‌ക്വാഡുകൾ നിർജ്ജീവം പ്ളസ് വൺകാരെ ആര് രക്ഷിക്കും

Monday 23 June 2025 9:00 PM IST

കണ്ണൂർ: പ്ലസ് വൺ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയിൽ റാഗിംഗ് കേസുകളും പുറത്തുവരുന്നു.ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയെ മർദനമേറ്റ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയാണ് പ്ളസ് വൺകാരനെ മർദ്ദിച്ചത്. സ്കൂളിന് പുറത്തുനിന്നാണ് മർദനമേറ്റതെന്ന് രക്ഷിതാക്കൾ എടക്കാട് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

മറ്റു ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിംഗ് നടന്നിട്ടുണ്ടെങ്കിലും ആരും പൊലീസിനെ സമീപിച്ചിട്ടില്ല.കഴിഞ്ഞ അദ്ധ്യയന വർഷം വ്യാപകമായി പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു.അന്ന് നിരവധി ചർച്ചകളും നിർദേശങ്ങളും അധികൃത‌ർ മുന്നോട്ട് വച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതിനാൽ പുതിയ അദ്ധ്യയന വ‌ർഷത്തിന്റെ തുടക്കത്തിൽ തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയിരിക്കുകയാണ്.മിക്ക പരാതികളും പുറത്തറിയാതെ സ്കൂളിൽ തന്നെ ഒതുക്കുന്നുവെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.

പല പ്രധാനാദ്ധ്യാപകരും റാഗിംഗ് കണ്ടില്ലെന്ന് നടിക്കുന്നതായും പരാതിയുണ്ട്. റാഗിംഗിംഗിൽ നടപടിയെടുക്കാൻ വീഴ്ച കാണിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ നിലത്തിട്ട് ചവിട്ടി കൈയൊടിച്ചത് കഴിഞ്ഞ വർഷമാണ്.രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 21 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതും പോയ അദ്ധ്യയനവർഷത്തിലായിരുന്നു.

ആന്റി റാഗിംഗ് സ്‌ക്വാഡുകൾ നിർബന്ധം

കോളജും സ്കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണു ചട്ടം. സ്ഥാപന മേധാവി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും കമ്മിറ്റിയിൽ ഉണ്ടാവണം.റാഗിംഗ് പരാതി വന്നാൽ കമ്മിറ്റി പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം പൊലീസിൽ അറിയിക്കണമെന്നാണു ചട്ടം. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലുംആന്റി റാഗിംഗ് സ്‌ക്വാഡുകൾ നിലവിൽ നിർജ്ജീവമാണ്. പേരിന് സമിതി രൂപീകരിച്ചതൊഴിച്ചാൽ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എവിടെയും കാര്യക്ഷമമല്ല.

റാഗിംഗിന്റെ പരിധിയിൽ

ശാരീരികമായി ഉപദ്രവിക്കുക

മാനസിക പീഡനം

അപമാനിക്കുക

പരിഹസിക്കുക, തമാശകൾ കാണിക്കുക,

സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കൽ