കെ.വി. സുരേന്ദ്രൻ വധം: സി.പി.എം പ്രവർത്തകരെ വെറുതേ വിട്ടു

Thursday 26 June 2025 2:59 AM IST

കൊച്ചി: ബി.ജെ.പി പ്രവർത്തകൻ തലശേരി ഇല്ലത്തുതാഴെയിലെ കെ.വി. സുരേന്ദ്രനെ (62) കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് സി.പി.എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് ഹൈക്കോടതി വെറുതേവിട്ടു. ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടിൽ എം. അഖിലേഷ്(35), മാണിക്കോത്ത് വീട്ടിൽ എം. ബിജേഷ് (32), മുണ്ടോത്ത് കണ്ടിയിൽ എം. കലേഷ് (36), വാഴയിൽ കെ. വിനീഷ് (25), പി.കെ. ഷൈജേഷ് (28) എന്നിവരെയാണ് വിട്ടയച്ചത്. ഇവർ നൽകിയ അപ്പീലിൽ, തലശേരി സെഷൻസ് കോടതിയുടെ വിധി ജസ്റ്റിസ് രാജ വിജയരാഘവൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് തള്ളി. മറ്റ് പ്രതികളായ കെ. വിജേഷ്, ചാലി വീട്ടിൽ സി. ഷബിൻ എന്നിവരെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഈടാക്കിയ പിഴയടക്കം തിരിച്ചുകൊടുക്കാനും ഉത്തരവായി. 2008 മാർച്ച് 7 നാണ് കേസിനാസ്പദമായ സംഭവം. സ്വർണപ്പണിക്കാരനായ സുരേന്ദ്രനെ വീട്ടിനുള്ളിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്.