66 കോടി പിടിച്ചെടുക്കാൻ കാനഡ സ‌ർക്കാരിന് അനുമതി

Thursday 26 June 2025 1:01 AM IST

ന്യൂഡൽഹി : മുൻ കനേഡിയൻ ഉദ്യോഗസ്ഥൻ സഞ്ജയ് മദൻ പ്രതിയായ 290 കോടിയുടെ തട്ടിപ്പുകേസിൽ ‌ഡൽഹി ഹൈക്കോടതിയുടെ നിർണായക നടപടി. സഞ്ജയ് മദന്റെയും കൂട്ടാളികളുടെയും പേരിലുള്ള ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 66 കോടി പിടിച്ചെടുക്കാൻ കാനഡ സ‌ർക്കാരിന് അനുമതി നൽകി. ഇനിയൊരുത്തരവ് വരെ അക്കൗണ്ടുകളിൽ ഇടപാടുകൾ പാടില്ലെന്നും ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ ഉത്തരവിട്ടു. കാനഡ സർക്കാരിന്റെ ഹർജിയിലാണ് നടപടി. കാനഡയിലെ ദക്ഷിണ പ്രവിശ്യയായ ഒന്റാറിയോയിൽ ഐ.ടി വിഭാഗം ‌‌ഡയറക്‌ടർ ആയിരുന്നു സഞ്ജയ്.

കൊവിഡ് റിലീഫ് പദ്ധതിയുടെ പേരിൽ അടക്കം വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാണ് കേസ്. പണം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് 2023 ഏപ്രിലിൽ ഉദ്യോഗസ്ഥനെ 10 വർഷം തടവിന് കനേഡിയൻ കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ അക്കൗണ്ടുകളിലെ പണം പിടിച്ചെടുക്കാൻ കാനഡ സർക്കാർ നടപടിക്ക് തുടക്കമിടുകയായിരുന്നു.