ജാമ്യം അനുവദിച്ചിട്ടും മോചിപ്പിച്ചില്ല; യു.പി സർക്കാർ മുസ്ലീം യുവാവിന് 5 ലക്ഷം നഷ്‌ടപരിഹാരം നൽകണം

Thursday 26 June 2025 1:02 AM IST

ന്യൂഡൽഹി: ഹിന്ദു യുവതിയെ നിയമവിരുദ്ധമായി മതംമാറ്റി വിവാഹം ചെയ്‌തെന്ന കേസിൽ പ്രതിയായ മുസ്ലീം യുവാവിന് ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് മോചിപ്പിക്കാത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ അതൃപ്‌തിയുമായി സുപ്രീംകോടതി. ഏപ്രിലിൽ പരമോന്നത കോടതി ജാമ്യം നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മോചനം നീട്ടി കൊണ്ടുപോയി. കഴിഞ്ഞദിവസം കോടതി കടുത്ത നിലപാടെടുത്തതോടെ യുവാവ് പുറത്തിറങ്ങി. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും വ്യക്തികളെ ജയിലഴിക്കുള്ളിൽ സൂക്ഷിക്കുന്നത് നൽകുന്ന സന്ദേശമെന്താണെന്ന് കോടതി ചോദിച്ചു. പ്രതിയായ ഗാസിയാബാദ് സ്വദേശി അഫ്‌താബിന് 5 ലക്ഷം നഷ്‌ടപരിഹാരം നൽകണം. വിഷയം ഗാസിയാബാദ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കണം. വിഷയം ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.