ബ്ലാക് ബോക്‌സ് പരിശോധന: വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : അഹമ്മദാബാദ് ദുരന്തത്തിലെ എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധനയുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തു
വിട്ടു. കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറും (സി.വി.ആർ), ഫ്ലൈറ്റ് ഡേറ്റ റെക്കാഡറും (എഫ്.ഡി.ആർ) ഡൽഹിയിലെത്തിച്ചു. ഡേറ്റ ഡൗൺലോഡ് ചെയ്‌തു. ഡീകോഡിംഗ് ആരംഭിച്ചെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിമാനാപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി) ഡൽഹിയിലെ ലാബിലാണ് സമഗ്ര പരിശോധന എ.എ.ഐ.ബി ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ബ്ലാക് ബോക്‌സ് വിവരങ്ങൾ വേർതിരിച്ചെടുത്ത് വിശകലനം ചെയ്യുന്നത്.കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറും, ഫ്ലൈറ്റ് ഡേറ്റ റെക്കാഡറും നേരത്തെ കണ്ടെടുത്തിരുന്നു. ഒന്ന് ജൂൺ 13ന് അപകട
സ്ഥലത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും മറ്റൊന്ന് ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും. വിമാനത്തിന് മുൻവശത്തെ ബ്ലാക്ക് ബോക്‌സിലെ ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ സുരക്ഷിതമായി വീണ്ടെടുത്തു. ജൂൺ 25ന് ഇതിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തു. കോക്ക്പിറ്റ് വോയ്‌സ് റെക്കാഡർ, ഫ്ലൈറ്റ് ഡേറ്റ റെക്കാഡർ എന്നിവയുടെ പരിശോധന പുരോഗമിക്കുന്നു
സംഘത്തിൽ
ഇവർ
1. എ.എ.ഐ.ബി ഡയറക്‌ടർ ജനറൽ
2. ഏവിയേഷൻ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്
3. എ.ടി.സി ഓഫീസർ
4. ദേശീയ ഗതാഗത സുരക്ഷാ ബോർഡ് പ്രതിനിധി