ചൈനയ്‌ക്കും പാകിസ്ഥാനും ഇനി നെഞ്ചിടിപ്പേറും, ഒരേസമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന ആയുധം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം
ഹൈദരാബാദ്: കര,സമുദ്ര, വായു വഴിയുള്ള ശത്രുസാന്നിദ്ധ്യത്തെ തകർക്കാൻ പാകത്തിന് നിരവധി ആയുധങ്ങൾ ഇന്ത്യൻ പ്രതിരോധ വിഭാഗത്തിന് സ്വന്തമായുണ്ട്. ഇക്കൂട്ടത്തിൽ ശക്തമായൊരു ആയുധം ചൈനയ്‌ക്കും പാകിസ്ഥാനും തലവേദനയാകുന്നുണ്ട്. നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ വികസിപ്പിക്കുന്ന കെ-6 ഹൈപ്പർസോണിക് ബാലിസ്റ്ററിക് മിസൈലാണ് ഈ ആയുധം.
പുത്തൻ എയർക്രാഫ്റ്റ് ക്യാരിയർ യുദ്ധകപ്പലുകൾ, അന്തർവാഹിനികൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്‌ക്ക് പുറമേ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കെ-6 ഹെപ്പർസോണിക്ക് ബാലിസ്റ്റിക് മിസൈൽ, അന്തർവാഹിനിയിൽ നിന്നും ലോഞ്ച് ചെയ്യാവുന്ന തരത്തിലുള്ളവയാണ്.
നിലവിൽ ഇന്ത്യയുടെ ബ്രഹ്‌മോസിനെക്കാൾ വേഗവും മികവുമുള്ളവയാണ് കെ-6 മിസൈലുകൾ. ഇവ ഇന്ത്യൻ നാവികസേനയുടെ ആണവ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 7.5 മാക് വേഗതയിൽ ആണവായുധങ്ങളും സാധാരണ ആയുധങ്ങളും തൊടുക്കാൻ കെ-6ലൂടെ സാധിക്കും. മണിക്കൂറിൽ ഏകദേശം 9200 കിലോമീറ്ററിലേറെ വേഗം വരുമിതിനെന്നാണ് സൂചന. ഈ വേഗം ശത്രുക്കളെ നിമിഷനേരംകൊണ്ട് ആക്രമിച്ച് തകർക്കാൻ കഴിവുനൽകും.
ശത്രുക്കളുടെ ആഴമേറിയ ഒളികേന്ദ്രങ്ങളിൽ പോലും കടന്നുചെല്ലാനാകുന്ന ഈ മിസൈലിന് 8000 കിലോമീറ്ററാണ് പരമാവധി പരിധി. ഇന്ത്യ മുൻപുതന്നെ അന്തർവാഹിനികളിൽ നിന്നും ലോഞ്ച് ചെയ്യാവുന്ന തരം മിസൈലുകളെ വികസിപ്പിച്ചിട്ടുള്ളതാണ്. കെ-4 (3500 കിലോമീറ്റർ റേഞ്ച്), കെ-5 (6000 കിലോമീറ്റർ റേഞ്ച്) എന്നിവയാണ് ഇന്ത്യ തയ്യാറാക്കിയ മിസൈലുകൾ. കരയിൽ ഉപയോഗിക്കുന്ന അഗ്നി-5 ഭൂഖണ്ഡാന്തര മിസൈൽ പോലെ ഇന്ത്യൻ പ്രതിരോധ സേനയ്‌ക്ക് കെ-6 മിസൈലുകൾ മികച്ച മുതൽകൂട്ടാകും.
ഡിആർഡിഒയുടെ ഹൈദരാബാദിലുള്ള അഡ്വാൻസ്ഡ് നേവൽ റിസർച്ച് സിസ്റ്റംസ് ലബോറട്ടറിയിലാണ് കെ-6 മിസൈൽ വികസിപ്പിക്കുന്നത്. മാത്രമല്ല ഇവ ഇന്ത്യ വികസിപ്പിക്കുന്ന എസ്-5 ആണവ അന്തർവാഹിനിയിൽ ഉപയോഗിക്കാനാകും തയ്യാറാക്കുന്നത്. നിലവിലെ അരിഹന്ത് ക്ളാസിനെക്കാൾ വലിയവയും ശക്തവുമായിരിക്കും എസ്-5 ക്ളാസ് എന്നതിനാൽ അവയിൽ ഉപയോഗിക്കുന്ന കെ-6 മിസൈലുകളും കരുത്തിൽ ഒട്ടും പിന്നിലാകില്ല. ഒരേസമയം നിരവധി മിസൈലുകളെ ലോഞ്ച് ചെയ്യാൻ പ്രാപ്‌തിയുള്ളതാകും എസ്-5 അന്തർവാഹിനി. മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്റ്‌ലി ടാർഗെറ്റബിൾ റിഎൻട്രി വെഹിക്കിൾ എന്ന സംവിധാനം കെ-6 മിസൈലിലുണ്ട്. അതായത് ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ കെ-6ന് ആകും എന്നർത്ഥം.
ഇത്തരം കരുത്താർന്ന മിസൈൽ വികസിപ്പിച്ചെടുത്തതിലൂടെ ഇന്ത്യ നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ വൻകിട രാജ്യങ്ങളടങ്ങുന്ന ഒരു അപൂർവ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. സൈനിക വെല്ലുവിളികൾ ഇന്ത്യയ്‌ക്ക് മികവോടെ കൈകാര്യം ചെയ്യാനാകും എന്നർത്ഥം.