മരണദിവസം വീട്ടിൽ പ്രത്യേക പൂജ, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്; നടിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Monday 30 June 2025 9:57 AM IST

മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർമസംരക്ഷണത്തിന് ഷെഫാലി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്‌പ്പെടുത്തിരുന്നതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. മരണം നടന്ന ദിവസം വീട്ടിൽ പ്രത്യേക പൂജ നടത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പൂജയ്‌ക്കായി പ്രത്യേകം ഉപവാസം എടുത്ത നടി ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണ് സൂചന.

ബന്ധുക്കളടക്കം എട്ടുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ആന്റി ഏജന്റിംഗ് മരുന്നുകൾ, സ്കിൻ ഗ്ലോ മരുന്നുകൾ, വിറ്റാമിൻ മരുന്നുകൾ എന്നിവ അടങ്ങിയ രണ്ടുപെട്ടികൾ പൊലീസ് നടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിർദേശം ഇല്ലാതെയാണ് ഷെഫാലി മരുന്ന് കഴിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചിൽ നിമജ്ജനം ചെയ്തു. ഭർത്താവും നടനുമായ പരാഗ് ത്യാഗിയാണ് കർമങ്ങൾ നിർവഹിച്ചത്.

ജൂൺ 27ന് രാത്രി മുംബയ് അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ട നിലയിൽ ഷെഫാലിയെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും വീട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2002ൽ പുറത്തിറങ്ങിയ 'കാന്ത ലഗാ" എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഗാനം അന്ന് വലിയ തരംഗമായി മാറി. സൽമാൻ ഖാൻ ചിത്രമായ മുജ്‌സെ ഷാദി കരോഗിയുൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.

നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്തു. ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം നിരവധി ഷോകളിൽ പരാഗും പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13-ാം സീസൺ മത്സരാർത്ഥിയായിരുന്നു. 2004 ൽ ഹർമീത് സിംഗിനെ വിവാഹം ചെയ്‌തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയുമായുള്ള വിവാഹം.

യൗവനം നിലനിറുത്തുന്നതിനായി ഷെഫാലി ആറ് വർഷത്തോളമായി പ്രത്യേക ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനുള്ള മരുന്നുകളിൽ പ്രധാനമായും വിറ്റാമിൻ സിയും ഗ്ലൂട്ടത്തയോണും ഉൾപ്പെടുന്നു. ഗ്ലൂട്ടത്തയോൺ ചർമ്മത്തിന്റെ സംരക്ഷണത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നു. എന്നാൽ ഈ മരുന്നുകളൊന്നും ഹൃദയത്തെ ബാധിക്കുന്നതല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.