പോക്സോ കേസ്: പ്രതിക്ക് 73 വർഷം കഠിന തടവും പിഴയും

Tuesday 01 July 2025 1:57 AM IST

കാട്ടാക്കട: അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരന് കഠിന തടവും പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴംകുന്നുംപുറത്ത് വീട്ടിൽ എം.സജീവനെയാണ് (50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ 73വർഷവും ആറ് മാസവും കഠിനതടവിനും 85,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.

പിഴയൊടുക്കിയില്ലെങ്കിൽ 17മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതനായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രതി കസ്റ്റഡിയിലായതിനാലും പിഴത്തുക അപര്യാപ്തമായതിനാലും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി.

2023ലായിരുന്നു കേസിനാസ്പദമായ സംഭവം.കുട്ടിയുടെ അപ്പൂപ്പന്റെ ചികിത്സാ സഹായത്തിനായി എത്തിയ പ്രതി പലതവണയായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മണ്ണന്തല പൊലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലും പരാതി നൽകുകയായിരുന്നു. അന്നത്തെ മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന വി.സൈജുനാഥ്,ബൈജു എന്നിവരാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 25സാക്ഷികളെ വിസ്തരിക്കുകയും 36രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി.ടീം പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ്,അഭിഭാഷകരായ പ്രസന്ന,പ്രണവ് എന്നിവർ കോടതിയിൽ ഹാജരായി.അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെൽവി നടപടികൾ ഏകോപിപ്പിച്ചു.