ലോകരാജ്യങ്ങള്‍ വലിച്ചെറിയുന്നതിന് കയ്യും കണക്കുമില്ല; 'നിധി' കണ്ടെത്തി ഗവേഷകര്‍

Wednesday 02 July 2025 11:09 PM IST

ലോകരാജ്യങ്ങള്‍ വരുന്ന വര്‍ഷങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇലക്ട്രോണിക് വേസ്റ്റ്. ആഗോളതലത്തില്‍ തന്നെ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുനരുപയോഗിക്കാവുന്ന തരത്തിലുള്ള വസ്തുക്കള്‍ പരമാവധി ഉപയോഗിച്ചുള്ള നിര്‍മാണത്തിനാണ് ശാസ്ത്ര ലോകം പ്രോത്സാഹനം നല്‍കുന്നത്. എന്നിരുന്നാലും ഇലക്ട്രോണിക് വേസ്റ്റുകള്‍ എങ്ങനെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ഇലക്ടട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ നൂതന സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍. ഇ-വേസ്റ്റ് വിഭാഗത്തില്‍ വരുന്ന സ്മാര്‍ട് ഫോണുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് പുതിയ സാങ്കേതിക വിദ്യ. മുമ്പും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ നിലവിലുണ്ടെങ്കിലും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

ഫോണിന്റെയടക്കം ആന്തരിക ഘടകങ്ങളില്‍ പ്രത്യേകിച്ച് സിപിയുവിലാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ബോണ്ടിംഗ് വയറുകളിലും കോണ്‍ടാക്റ്റുകള്‍ക്കുള്ള പ്ലേറ്റിംഗിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍നിന്ന് നിലവില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് വലിയ മലിനീകരണം ഉണ്ടാക്കുന്ന പ്രക്രിയകളിലൂടെയാണ്. സ്വര്‍ണ്ണം വേര്‍തിരിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സയനൈഡ് ലവണങ്ങളും മെര്‍ക്കുറി ലോഹവും പലപ്പോഴും മണ്ണിലേക്കും ജലസ്രോതസുകളിലേക്കും വ്യാപിക്കുകയും ദീര്‍ഘകാല പരിസ്ഥിതി നാശത്തിന് കാരണമാവുകയും ചെയ്യുന്നു.

സയനൈഡ്, മെര്‍ക്കുറി പോലുള്ള അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള പുതിയ രീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അയിരില്‍നിന്ന് മാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഫോണുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ ഈരീതിയിലൂടെ സാധിക്കും. ട്രൈക്ലോറോയിസോസയനോറിക് ആസിഡ് (TCCA) ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാകുന്നത്.