ബീഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ബീഹാറിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. വ്യവസായി കൂടിയായ ഗോപാൽ ഖെംകേയാണ് കൊല്ലപ്പെട്ടത്. പാട്നയിലെ വീടിന് മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗോപാൽ ഖെംകേയുടെ മകനും ആറ് വർഷം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു.
പാട്നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോപാൽ ഖെംകേ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. പനാഷെ ഹോട്ടലിന് സമീപമുള്ള ട്വിന്‍ ടവര്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗോപാൽ ഖെംകേ കഴിഞ്ഞിരുന്നത്. അക്രമി വെടിയുതിര്‍ത്തശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഖെംകേ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് വെടിയുണ്ടയും മറ്റു വസ്തുക്കളും പൊലീസ് കണ്ടെത്തി.
സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഖെംകേയുടെ മകൻ ഗുഞ്ജൻ കൊല്ലപ്പെട്ട സമയത്ത് കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നൽകിയിരുന്നെങ്കിൽ ഗോപാൽ ഖെംകേ കൊല്ലപ്പെടില്ലായിരുന്നുവെന്നും ബിഹാര്‍ ക്രിമിനലുകളുടെ താവളമായി മാറിയെന്നും പപ്പു യാദവ് എംപി ആരോപിച്ചു. അതേസമയം, സംഭവം നടന്ന് മൂന്ന് മണിക്കൂറിനുശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഗോപാൽ ഖെംകേയുടെ സഹോദരൻ ശങ്കര്‍ ആരോപിച്ചു. രാത്രി 11.30ഓടെ വെടിവയ്‌പ്പുണ്ടായശേഷം പുലര്‍ച്ചെ 2.30നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് ശങ്കര്‍ പറഞ്ഞത്.