ആർ.എസ്.എസ് പ്രാന്തപ്രചാരക് യോഗം സമാപിച്ചു

Monday 07 July 2025 1:11 AM IST

ന്യൂഡൽഹി: സംഘടനാ പുരോഗതി, ശതാബ്‌ദി ആഘോഷം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ മൂന്ന് ദിവസത്തെ ആർ.എസ്.എസ് അഖിലേന്ത്യാ പ്രാന്ത പ്രചാരക് യോഗം ഡൽഹിയിൽ സമാപിച്ചു. നാഗ്പൂരിൽ ഒക്ടോബർ 2 ന് വിജയദശമി ഉത്സവത്തോടെയാണ് ശതാബ്‌ദി ആഘോഷം തുടങ്ങുക. ശതാബ്‌ദിയുടെ ഭാഗമായി രാജ്യത്തുടനീളം 8-10 ദിവസത്തെ പ്രാദേശിക ശാഖാ തല ആഘോഷങ്ങൾ, പ്രത്യേക യുവജന സമ്പർക്ക പരിപാടികൾ, 20 ദിവസത്തെ ഗൃഹ സമ്പർക്ക പരിപാടി തുടങ്ങിയവ ആസൂത്രണം ചെയ്‌തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശതാബ്‌ദി സന്ദേശം എത്തിക്കാൻ ലക്ഷ്യമിടുന്നതായി ആർ‌.എസ്‌.എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. സംഘടനയെ കൂടുതൽ വിപുലപ്പെടുത്തൽ, പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിനുള്ള വെല്ലുവിളികൾ, തന്ത്രങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയും മൂന്നു ദിവസത്തെ യോഗത്തിൽ ചർച്ചയായി. 233 പ്രവർത്തകരാണ് മേധാവി മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തത്.