'മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാനും പങ്ക്, സേനയുടെ വിശ്വസ്തൻ'; കുറ്റം സമ്മതിച്ച് തഹാവൂർ റാണ

Monday 07 July 2025 3:40 PM IST

ന്യൂഡൽഹി: 2008ലെ മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി മുഖ്യസൂത്രധാരൻ തഹാവൂർ റാണ. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. മുംബയ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണ ഇക്കാര്യങ്ങൾ സമ്മതിച്ചിരിക്കുന്നത്. ഡൽഹിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഇപ്പോഴുളളത്.

തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായി റാണ പറഞ്ഞു. ലഷ്കർ-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചെന്നും റാണ സമ്മതിച്ചിട്ടുണ്ട്. 2003, 2004 കാലഘട്ടങ്ങളിൽ താൻ പാകിസ്ഥാൻ ഭീകരവാദ സംഘടനയുടെ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് മൊഴി നൽകി.

മുംബയ് ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ആണെന്നും, ആക്രമണ സമയത്ത് താൻ മുംബയിലുണ്ടായിരുന്നുവെന്നും റാണ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഏപ്രിൽ ഒമ്പതിനാണ് തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. റാണക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപതാകം, വ്യാജരേഖ ചമയ്ക്കൽ കു​റ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 2008 നവംബർ 26നാണ് മുംബയിൽ ഭീകരാക്രമണം നടന്നത്. പത്തിലധികം ഭീകരർ 60 മണിക്കൂറിലധികം മുംബയിലെ പ്രധാന മേഖലകൾ ഉപരോധിച്ച് ആക്രമണം നടത്തുകയായിരുന്നു.