184 പുത്തൻ സാങ്കേതിക വിദ്യകൾ: കെ ടാപിൽ തിളങ്ങാൻ കുടുംബശ്രീ

Monday 07 July 2025 8:13 PM IST

കണ്ണൂർ : കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം എന്ന കെ ടാപ് എന്ന പദ്ധതി വഴി കാർഷിക മേഖലയിൽ പുതിയ ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും സുസ്ഥിര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ. ഇന്ത്യയിലെ കാർഷികമേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ 189 ഓളം നൂതന സാങ്കേതികവിദ്യകൾ കർഷകർക്കും സംരംഭകർക്കും കെ ടാപ് വഴി ലഭ്യമാകും.

ആദ്യഘട്ടത്തിൽ ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ ഉത്പന്നങ്ങൾ, ഹൈ പ്രോടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ബിസ്‌ക്കറ്റ്, ലോ ഗ്‌ളൈസീമിക് ഇൻഡക്സ് ഉത്പന്നങ്ങൾ, നാച്ചുറൽ ഫുഡ്‌ കളർ, മൾട്ടി ഗ്രേയിൻ ബ്രഡുകൾ,ചെറുധാന്യ ഉത്പന്നങ്ങൾ, മുരിങ്ങ പൌഡർ, ചക്ക, മില്ലറ്റ്, ഫ്രൂട്ട്, ഇളനീർ ഐസ് ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ്‌ മിക്സുകൾ, ഗ്ളൂട്ടൻ ഫ്രീ ഉത്പന്നങ്ങൾ,എന്നിങ്ങനെ വൈവിധ്യമാർന്ന 180 ഉത്പന്നങ്ങൾ തയ്യാറാക്കാൻ കുടുംബശ്രീ സംരംഭകർക്ക് പരിശീലനം നൽകും.

ധാരണാപത്രം കൈമാറി

ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം , ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് , സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം ടെക്നോളജി സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്) , കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങൾ സാങ്കേതിക സഹായം നൽകാൻ കുടുംബശ്രീയുമായി ഇതിനകം ധാരണാ പത്രം കൈമാറിയിട്ടുണ്ട്.

പുതിയ സംരംഭങ്ങൾക്ക് മുതൽക്കൂട്ടാകും

കാർഷിക മേഖലയിൽ ഈ വർഷം തുടങ്ങുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്റ്റ്, ന്യൂട്രി പാലറ്റ് എന്നീ പദ്ധതികൾക്കും സാങ്കേതിക വിദ്യ മുതൽക്കൂട്ടാകും.

കണ്ണൂരിൽ തുടങ്ങി

കണ്ണൂർ ശിക്ഷക് സദനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.രത്നകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ.എസ് ഷാനവാസ്‌ വിഷയാവതരണം നടത്തി.കുടുംബശ്രീ കണ്ണൂർ അസി.കോർഡിനേറ്റർമാരായ പി.ഒ.ദീപ, കെ.വിജിത്, കെ.രാഹുൽ, ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുടുംബശ്രീ ഐ.എഫ്.സി മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശന, വിപണനമേളയും പുതിയ ഉത്പന്നങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.പടിയൂർ , മാലൂർ , തില്ലങ്കേരി ,കുറുമാത്തൂർ , പെരിങ്ങോം ഐ.എഫ്.സികളിൽ നിന്നായി നൂറോളം ഉത് പന്നങ്ങളാണ് വിപണനമേളയിൽ എത്തിയത്.