ഉഭയകക്ഷി ചർച്ചയ്‌ക്കായി മോദി ബ്രസീലിയയിൽ

Wednesday 09 July 2025 1:54 AM IST

ന്യൂഡൽഹി: റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ ബ്രസീലിയയിലെത്തി. ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ലൂയിസ് ഇനാസിയോ ലുല ഡസിൽവയുമായി തന്ത്രപരമായ പങ്കാളിത്തം വിശാലമാക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാപാരം,പ്രതിരോധം,ഊർജ്ജം,ബഹിരാകാശം,സാങ്കേതികവിദ്യ,കൃഷി,ആരോഗ്യം തുടങ്ങിയവയും ചർച്ചയാകും. ഇരു രാജ്യങ്ങളും തമ്മിൽ നാല് കരാറുകളും ഒപ്പിടും.

ബറ്റാലാ മുണ്ടോ ബാൻഡിന്റെ പരമ്പരാഗത ബ്രസീലിയൻ സാംബ റെഗ്ഗെ പ്രകടനവുമായാണ് മോദിക്ക് ബ്രസീലിയയിൽ സ്വീകരണമൊരുക്കിയത്. നൃത്തകലാകാരന്മാരെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ധാരാളം ഇന്ത്യൻ വംശജരും പ്രധാനമന്ത്രിയെ കാണാനെത്തി. ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നമീബിയയിലേക്ക് പോകും. അവിടെ നിന്ന് ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. 6,7 തീയതികളിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഫലപ്രദമായ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോക നേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു.