സൗദിയിൽ വിദേശിക്കും ഭൂമി വാങ്ങാം
റിയാദ് : സൗദി അറേബ്യയിൽ ഇനി മുതൽ വിദേശികൾക്കും ഭൂമി വാങ്ങാം. ഇതു സംബന്ധിച്ച സ്വത്തുടമസ്ഥാവകാശ നിയമത്തിന് സൗദി ഭരണകൂടം അംഗീകാരം നൽകി. 2026 ആദ്യം മുതൽ നിയമം പ്രാബല്യത്തിൽ വരും. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ നിശ്ചിത മേഖലകളിലായിരിക്കും വിദേശികൾക്ക് ഭൂമി വാങ്ങാനാവുക.
വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിയുന്ന മേഖലകൾ നിർണയിക്കാനുള്ള ഉത്തരവാദിത്വം റിയൽ എസ്റ്റേറ്റ് ജനറൽ അതോറിട്ടിക്കാണ്. വിദേശികൾക്ക് വാങ്ങാൻ കഴിയുന്ന ഭൂമിശാസ്ത്രപരമായ മേഖലകൾ ഏതൊക്കെയാണെന്ന് അതോറിട്ടി തിരിച്ചറിയുകയും വിശദമായ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറത്തിറക്കുകയും ചെയ്യും. അപേക്ഷാപ്രക്രിയ, ഭൂമി വാങ്ങാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയവ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളിൽ ഉൾപ്പെടും.
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഭൂമി വാങ്ങുന്നതിന് പ്രത്യേക നിയന്ത്റണങ്ങളുണ്ടാകും.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം 180 ദിവസത്തിനുള്ളിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ അടക്കമുള്ള വിശദാംശങ്ങൾ സൗദിയുടെ 'ഇസ്തിത്ല" പ്ലാറ്റ്ഫോമിലൂടെ പൊതുജനാഭിപ്രായം തേടുന്നതിനായി പരസ്യപ്പെടുത്തും. ശേഷം നിയമത്തിന് അന്തിമ അംഗീകാരം നൽകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവിഷ്കരിച്ച ' വിഷൻ 2030"ലെ സാമ്പത്തിക വൈവിദ്ധ്യവത്കരണ പദ്ധതികളുടെ ഭാഗമാണ് നിയമം.
സൗദിയുടെ ലക്ഷ്യം
റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച
വിദേശ നിക്ഷേപം
സമ്പദ്വ്യവസ്ഥയുടെ വികാസം
''നിയമം വിശാലമായ റിയൽ എസ്റ്റേറ്റ് പരിഷ്കരണ തന്ത്റത്തിന്റെ ഭാഗം. സൗദി പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്റണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
- മജീദ് അൽ ഹൊഗെയ്ൽ,
മുനിസിപ്പൽ, ഹൗസിംഗ് മന്ത്രി