ഷീ ജിൻപിംഗ് എവിടെയെന്ന് ലോകം; ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

Friday 11 July 2025 6:56 AM IST

ബീജിംഗ്: ഏതാനും ആഴ്ചകളായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ പൊതുപരിപാടികളിൽ കാണാനില്ലെന്ന പാശ്ചാത്യ മാദ്ധ്യമ റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾക്കു തിരികൊളുത്തിയിരിക്കെ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് പാർട്ടി മുഖപത്രം പീപ്പിൾസ് ഡെയ്‌ലി .

വിവിധ ലോക നേതാക്കൾക്ക് ഷീ കൈമാറിയ സന്ദേശങ്ങളും ഇടവേളയ്ക്കുശേഷം ചൈനീസ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ജൂലായ് 7ന് വടക്കൻ ചൈനയിലെ ഷാൻഷീ പ്രവിശ്യയിലെ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത് . എല്ലാ ചിത്രങ്ങളിലും പേരിന് മുന്നിൽ 'ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ " എന്നീ മൂന്ന് പദവികളും അടിക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പാർട്ടിയിലും സൈന്യത്തിലും അദ്ദേഹംതന്നെയാണ് പരമാധികാരി എന്ന സൂചനയാണ് ഇത് നൽകുന്നത്. ഷീ ചില ഉത്തരവാദിത്വങ്ങൾ കൈമാറിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ജൂൺ 27ന് ബീജിംഗിൽ വച്ച് ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നതോടെയാണ് ഊഹാപോഹം ശക്തമായത്. പുറത്താക്കാൻ പാർട്ടിയിലും സൈന്യത്തിലും നീക്കം നടക്കുന്നെന്നും രോഗം ബാധിച്ച് കിടപ്പിലാണെന്നും പ്രചരിക്കുന്നുണ്ട് . ചൈനയാകട്ടെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല.

 അപ്രത്യക്ഷനാകുന്നത് ആദ്യമല്ല

2022ലും പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ആഴ്ചകൾക്ക് ശേഷം പെട്ടെന്ന് ബീജിംഗിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. പീപ്പിൾസ് ലിബറേഷൻ ആർമി വീട്ടുതടങ്കലിലാക്കിയെന്നും സൈനിക ജനറലും നോർത്തേൺ തിയേറ്റർ കമാൻഡിന്റെ കമാൻഡറുമായ ലി ക്വിയോമിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നുമൊക്കെ അന്ന് പ്രചരിച്ചിരുന്നു.

 ട്രംപിന് ക്ഷണം

ജൂൺ 5ന് ഷീയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു. വ്യാപാര പിരിമുറുക്കമായിരുന്നു വിഷയം. ഷീ ചൈനയിലേക്ക് ക്ഷണിച്ചെന്നും താൻ അദ്ദേഹത്തെ യു.എസിലേക്ക് ക്ഷണിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

 എതിരാളി ഇല്ല

ചൈനീസ് കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ എല്ലാം ഷീയാണ്. 2022ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസിൽ ഷീയെ രാജ്യത്തിന്റെ പരമോന്നത നേതാവായി അവരോധിച്ചു. മൂന്നാം തവണയും പ്രസിഡന്റായി തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക്എതിരില്ലാതെ അംഗീകാരം ലഭിച്ചു. അധികാരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ഉന്നത നേതാക്കളെയെല്ലാം ഷീ അന്ന് പുറത്താക്കി. 24 അംഗ പൊളിറ്റ്ബ്യൂറോയിലും പാർട്ടിയിലെ അവസാന വാക്കായ ഏഴ് അംഗ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും വിശ്വസ്തരെ പ്രതിഷ്ഠിച്ചു.