ഡൽഹിയിൽ നാലുനില കെട്ടിടം തകർന്ന് വീണ് അപകടം; കുടുങ്ങിക്കിടന്നത് പിഞ്ച് കുഞ്ഞുൾപ്പെടെയുള്ളവർ
ന്യൂഡൽഹി: സീലംപൂരിൽ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരു കുഞ്ഞ് ഉൾപ്പെടെ എട്ടുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കെട്ടിടം തകർന്ന് വീഴാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് കെട്ടിടം തകർന്ന് വീണത്. വലിയ ശബ്‌ദം കേട്ട് സമീപത്തുള്ളവർ നോക്കിയപ്പോഴാണ് കെട്ടിടം തകർന്നുവീണ കാഴ്‌ച കണ്ടത്. തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾ മാറ്റി പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
14 മാസം പ്രായമുള്ള ആൺകുഞ്ഞ്, നാല് പുരുഷന്മാർ, മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞ് ജിടിബി ആശുപത്രിയിലും മറ്റുള്ളവർ ജെപിസി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പത്തുപേർ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് നാട്ടുകാർ പറഞ്ഞത്.