ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; രണ്ടുപേർ മരിച്ചു, തെരച്ചിൽ തുടരുന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂരിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. ഒരു പുരുഷനും ഒരു സ്‌ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടം തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെ പത്തുപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
വലിയ ശബ്‌ദം കേട്ട് സമീപത്തുള്ളവർ നോക്കിയപ്പോഴാണ് കെട്ടിടം തകർന്നുവീണ കാഴ്‌ച കണ്ടത്. തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾ മാറ്റി പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. 14 മാസം പ്രായമുള്ള ആൺകുഞ്ഞ്, നാല് പുരുഷന്മാർ, മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞ് ജിടിബി ആശുപത്രിയിലും മറ്റുള്ളവർ ജെപിസി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹം ജിടിബി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇനി ആരെങ്കിലും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. ഏഴ് അഗ്നിശമന സേനാ യൂണിറ്റ് ഉൾപ്പെടെ നിരവധി സംഘങ്ങളാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്. ജനതാ കോളനിയിലെ എ ബ്ലോക്കിൽ കെട്ടിടമാണ് തകർന്നത്.