പാലോട് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് അനാഥമാക്കപ്പെടുന്നു

Tuesday 15 July 2025 1:43 AM IST

പാലോട്: പാലോട് ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റിനായി താത്കാലിക കെട്ടിടം നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിശ്ചലാവസ്ഥയിൽ. നിലവിൽ കെട്ടിടം കാടുകയറിയ നിലയിലാണ്. സർക്കാർ ആശുപത്രിയിലെത്തുന്ന വാഹനങ്ങളും കുറച്ചു തെരുവുനായ്ക്കളുമാണ് ഇവിടെയുള്ളത്.

2015ജൂൺ 20ന് പദ്ധതി പ്രഖ്യാപിച്ച് സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അരഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുനൽകി എട്ടു വർഷമായിട്ടും താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്.

2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇഴയുന്നത്.

സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലേ ഫയർസ്റ്റേഷൻ തുടങ്ങാനാകൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതോടെ ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്.

പദ്ധതി ഇതുവരെ

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിലെ സർവേ നമ്പർ 1460ൽ 34.5സെന്റ് സ്ഥലമാണ് ഫയർഫോഴ്സ് സ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്.ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ,പാർക്കിംഗ് സ്ഥലം, ഗ്യാരേജ്,ഓഫീസ്, വിശ്രമമുറി, 2ടോയ്ലെറ്റുകൾ,കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയായിട്ടുണ്ട്. എന്നാൽ ജീവനക്കാർക്കുള്ള സൗകര്യത്തിലും വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി.

വീണ്ടും ഒരു കോടി

അനുവദിച്ചെങ്കിലും

പാലോട് ഫയർസ്റ്റേഷൻ പൂർത്തീകരണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ വീണ്ടും 2025 ഫെബ്രുവരി 9ന് ഒരു കോടി രൂപ കൂടി അനുവദിച്ചു. ഡി.കെ.മുരളി എം.എൽ.എയുടെ ഇടപെടലിലാണ് വീണ്ടും തുക അനുവദിച്ചത്.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയിട്ടില്ല.