വിവാഹമോചന കേസ് , രഹസ്യമായി റെക്കാഡുചെയ്ത സംഭാഷണം തെളിവ്

Tuesday 15 July 2025 12:16 AM IST

ന്യൂഡൽഹി: പങ്കാളിയുമായുള്ള ഫോൺ സംഭാഷണം രഹസ്യമായി റെക്കാഡ് ചെയ്‌തതാണെങ്കിലും വിവാഹമോചന കേസിൽ തെളിവാണെന്ന് സുപ്രീംകോടതി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഉത്തരവ്.

ഭാര്യയുടെ ഫോൺ സംഭാഷണം അനുമതിയില്ലാതെ റെക്കാഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. കുടുംബകോടതിയിലെ കേസിൽ തെളിവായി സ്വീകരിക്കരുതെന്നും ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ്‌ചന്ദ്ര ശർമ്മ എന്നിവരാണ് ഈ വിധി റദ്ദാക്കിയത്. ഭാര്യയുമായുള്ള ഫോൺ സംഭാഷണം യുവാവ് സി.ഡിയിൽ പകർത്തി കുടുംബകോടതിയിൽ ഹാജരാക്കുകയായിരുന്നു. ക്രൂരതയ്‌ക്കുള്ള തെളിവായിട്ടാണ് കൈമാറിയത്. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചപ്പോഴാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യതയുടെ

ലംഘനമില്ല: സുപ്രീംകോടതി

 രഹസ്യ റെക്കാഡിംഗ് പോലുള്ളവ അനുവദിച്ചാൽ വീടുകളിലെ സൗഹൃദാന്തരീക്ഷം തകരുമെന്നും, ദമ്പതികൾക്കിടയിൽ ഒളിഞ്ഞുനോട്ടം വർദ്ധിക്കുമെന്നും ഭാര്യ വാദിച്ചു

 സംശയത്തോടെ അത്തരം കാര്യങ്ങൾ ചെയ്യുന്നത് തന്നെ ബന്ധം തകർന്നതിന്റെയും പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടതിന്റെയും അടയാളമാണെന്ന് സുപ്രീംകോടതി പറഞ്ഞു

 ഇന്ത്യൻ തെളിവു നിയമത്തിൽ വൈവാഹിക ബന്ധത്തിലെ ആശയവിനിമയങ്ങൾ തെളിവായി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്

 സ്വകാര്യതയെ കുറിച്ച് തെളിവു നിയമത്തിൽ പരാമർശിച്ചിട്ടില്ല. നീതിയുക്തമായ വിചാരണയും തെളിവു നൽകലും അംഗീകരിച്ചിട്ടുമുണ്ട്