ബൈ, ബൈ നീലാകാശം, ഇന്ന് 3ന് സാഗര സംഗമം, അഭിമാനമായി ശുഭാംശു
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ദിശ നൽകികൊണ്ട് പതിനെട്ട് ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ശുഭാംശു ശുക്ള ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ.
ഇന്ന് വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തിൽ പേടകം വന്നിറങ്ങുന്നത് ഭാരതീയരുടെ ധന്യനിമിഷമാവും. കപ്പൽവഴി വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.
നാസയിലെ ബഹിരാകാശ നിലയത്തിന്റെ കൺട്രോൾ സെന്ററിൽ ഐ.എസ്.ആർ.ഒയ്ക്കു മാത്രമായി പ്രത്യേക സെൽ അനുവദിച്ചിരുന്നു. ഇന്ത്യയിൽ നിന്നു എയ്റോ സ്പേസ് മെഡിസിനിൽ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയിൽ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയിൽ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്.
ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂൺ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റിട്ടേൺ ഒഫ് ദ ഡ്രാഗൺ
ശുഭാംശുവിന്റെ മടക്കയാത്ര (ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം)
4.38: ശുഭാംശുവും സംഘവും കയറിയശേഷം ഡ്രാഗൺ പേടകത്തെ ഹീറ്റ് കവർ പൊതിയുന്നു.1600 ഡിഗ്രി ചൂട് പ്രതിരോധിക്കാനാകും
4.45ന്: ഡ്രാഗൺ പേടകം സ്പെയ്സ് സ്റ്റേഷനിൽ നിന്ന് വേർപെട്ടു
4.53: 200 മീറ്റർ അകന്ന ശേഷം ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് കുതിച്ചു. ഭൂമിയെ വലംവച്ച് 22.5 മണിക്കൂർ യാത്ര
ഇന്ന് ഉച്ചയ്ക്ക്: പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നു
3 മണി: രണ്ടാംസെറ്റ് പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത നിയന്ത്രിച്ച് തെക്കൻ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പതിക്കും. യു.എസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലിൽ കരയിലെത്തിക്കും. ശുഭാംശുവിനേയും കൂട്ടരേയും നിരീക്ഷണത്തിനായി മാറ്റും
350 കിലോമീറ്റർ അടുത്ത്
എത്തുമ്പോൾ വേഗം കുറയ്ക്കും
അമേരിക്കയുടെ മുകളിൽ എത്തിയശേഷമാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഭൂമിയിൽനിന്ന് 350 കിലോമീറ്റർ എത്തുമ്പോൾ ഡീഓർബിറ്റ് ജ്വലിപ്പിക്കലുകൾ നടക്കും. തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത നിയന്ത്രിച്ചാണ് ഭൂമിയിലേക്ക് അടുക്കുക.