ഇതാണ് ദ്രാവിഡ മോഡൽ ജനക്ഷേമം, തമിഴ്നാട്ടിൽ വൈദ്യുതി നിരക്ക് കൂട്ടി; അധികഭാരം ജനം വഹിക്കേണ്ട!

Tuesday 15 July 2025 12:58 AM IST

ചെന്നൈ: തമിഴ്നാട്ടിൽ വൈദ്യതി നിരക്കിൽ 3.16% വർദ്ധിപ്പിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. പക്ഷേ,ആ അധികഭാരം സർക്കാർ അങ്ങ് ഏറ്റെടുത്തു. ജനത്തിന് അധികമായി ഒരു പൈസ പോലും നൽകേണ്ട. ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക് അടക്കമുള്ള അധിക നിരക്ക് വൈദ്യുതി വിതരണ കോർപറേഷന് സർക്കാർ സബ്സിഡിയായി നൽകും. ഇതാണ് ദ്രവിഡ മോഡൽ!

കഴിഞ്ഞ തവണ വൈദ്യുതി നിരക്കിൽ വർദ്ധന വന്നപ്പോഴും സംസ്ഥാന സർക്കാർ ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്.

ദ്വൈമാസ ഉപഭോഗം 500 യൂണിറ്റ് കവിയാത്ത ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ, 50 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായങ്ങൾ, കോട്ടേജ്, പവർലൂം വ്യവസായങ്ങൾ എന്നിവയുടെ കൂടിയ നിരക്കും സബ്സിഡിയായി നൽകും. ഗാർഹിക ഉപയോക്താക്കൾക്ക് ആദ്യ 100 യൂണിറ്റ് സൗജന്യ വൈദ്യുതി തമിഴ്നാട്ടിൽ സൗജന്യമാണ്. ഇത്തരം സൗജന്യങ്ങൾ മാറ്രമില്ലാതെ തുടരും.

ഇതോടെ സർക്കാരിന് 519.84 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്തൃ വില സൂചിക (സി.പി.ഐ)യുടെ അടിസ്ഥാനത്തിൽ 2022 മുതൽ എല്ലാ വർഷവും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്. അതത് വർഷത്തെയും മുൻപത്തെ വർഷത്തെയും ഏപ്രിൽ മാസങ്ങളിലെ വില സൂചിക താരതമ്യം ചെയ്താണ് നിരക്ക് കൂട്ടുന്നത്. എന്നാൽ കഴിഞ്ഞ വർഷവും ഇത്തവണയും ഗാർഹിക ഉപയോക്താക്കളെ ഇതു ബാധിക്കാതിരിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകി. സബ്സിഡി ഇല്ലെങ്കിൽ യൂണിറ്റിന് 15 മുതൽ 35 പൈസ വരെ വർദ്ധനയാണ് ഉണ്ടാകുക.