നിർമ്മാണം ജനുവരിയിൽ തുടങ്ങും വിഴിഞ്ഞം തുരങ്ക റെയിൽ ടെൻഡർ ഉടൻ

Wednesday 16 July 2025 3:44 AM IST

തിരുവനന്തപുരം: വികസനത്തിന്റെ പുത്തൻ സാദ്ധ്യതകൾ തുറന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ ഉടൻ ടെൻഡർ വിളിക്കും.

വിദഗ്ദ്ധ പരിശോധന പൂർത്തിയാക്കിയ തുറമുഖ കമ്പനി ഇതിനുള്ള അനുമതി നൽകി. സാങ്കേതിക,സാമ്പത്തിക പരിശോധനകൾക്ക് ശേഷമാകും തുടർനടപടി. കരാറൊപ്പിട്ടാൽ പ്രാഥമിക ജോലികൾ പൂർത്തിയാക്കാൻ നാലുമാസത്തോളമെടുക്കും. അടുത്ത ജനുവരിയിൽ നിർമ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഒറ്റഘട്ടമായി നിർമ്മിക്കാനുള്ള ഇ.പി.സി (എൻജിനിയറിംഗ്,പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറായിരിക്കും. കരാർ കമ്പനി തയ്യാറാക്കുന്ന എൻജിനിയറിംഗ് ഡിസൈൻ റെയിൽവേ അംഗീകരിക്കേണ്ടതുണ്ട്.

45 മാസംകൊണ്ട് തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാക്കും. ആദ്യഗഡുവായ 96.2 കോടി കൊങ്കൺ റെയിലിന് കൈമാറിയിട്ടുണ്ട്. റെയിൽപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമൊഴികെ പൂർണമായും ഭൂഗർഭപാതയാണ്. തുറമുഖത്തിനടുത്തായി തുരങ്കപാത അവസാനിക്കുന്നിടത്ത് ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയിൽ ഒരേക്കറോളം സ്ഥലത്ത് കട്ട് ആൻഡ് കവർ സാങ്കേതികവിദ്യയിലായിരിക്കും നിർമ്മാണം. തുരങ്കം നിർമ്മിച്ച്,മൂടിയശേഷം ഭൂമി ഉടമകൾക്ക് വിട്ടുനൽകും. അവിടെ ഓഡിറ്റോറിയം,ജിം,പാർക്കിംഗ് ഗ്രൗണ്ട് അടക്കം നിർമ്മിക്കാം. റവന്യൂവകുപ്പിന്റെ ബീച്ച് പുറമ്പോക്ക് ഭൂമിയും തുരങ്കപാതയ്ക്ക് കൈമാറും. തുരങ്കത്തിന്റെ രണ്ട് അഗ്രങ്ങളിലുമായി 11.5 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.

രണ്ട് തുരങ്കമുഖങ്ങളിലൂടെ പ്രതിദിനം പരമാവധി 6 മീറ്ററേ തുരക്കാനാവൂ. പാതയുടെ മദ്ധ്യഭാഗത്തു നിന്നുകൂടി തുരക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. കോൺക്രീറ്റ് മിക്‌സിംഗിന് നാലേക്കർ സ്ഥലത്ത് പ്ലാന്റ് വേണ്ടിവരും. രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കുമിത്.

പ്രതിദിനം 21 ട്രെയിനുകൾ

ബാലരാമപുരത്തുനിന്ന് തുറമുഖത്തേക്ക് ഒറ്റപ്പാതയായിരിക്കും. ദിവസം 21

ട്രെയിനുകളോടിക്കാനാവും. ആകെയുള്ള 10.7കി.മീ ദൂരം താണ്ടാൻ 23 മിനിറ്റെടുക്കും.

ചരക്ക് ഇടനാഴിയും

500 കിലോ മീറ്ററിലേറെ ദൂരത്തേക്കുള്ള കണ്ടെയ്‌നറുകളാണ് ട്രെയിനിൽ കൊണ്ടുപോകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരിക്കും ഏറെയും. തുറമുഖത്തെ കണ്ടെയ്‌നർ ശേഷി കൂടുന്ന സാഹചര്യത്തിൽ ചരക്കുനീക്കത്തിന് റെയിൽ ഇടനാഴി അനിവാര്യമാണ്

 1482.92 കോടി: തുരങ്കപാതയ്ക്ക് ആകെ ചെലവ്

 10.7 കി.മീ - പാതയുടെ ആകെ ദൈർഘ്യം