ക്വീൻ ഓഫ് മദ്രാസ് സാൻ റേച്ചൽ ഗാന്ധിക്ക് അന്ത്യാഞ്ജലി
ചെന്നൈ: യാഥാസ്ഥിതിക വർണസങ്കല്പങ്ങളോട് പൊരുതി ഫാഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത മോഡൽ സാൻ റേച്ചൽ ഗാന്ധി(26) അന്തരിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്ന് പുതുച്ചേരിയിലെ ജിപ്മറിലായിരുന്നു അന്ത്യം. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരിയിൽ ജനിച്ചുവളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ അമ്മയെ നഷ്ടമായി. വളർത്തിയതും മോഡലിംഗിലേക്ക് വഴി തിരിച്ചു വിട്ടതും പിതാവ് ഡി.ഗാന്ധിയാണ്. തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പട്ടു.
വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം പ്രശസ്തയായി. മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിംഗ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിങ്ങിന്റെ സ്ഥാപകയാണ്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണങ്ങൾ നയിച്ചു. ഈയിടെയാണ് വിവാഹിതയായത്.
ആറു ലക്ഷത്തിന്റെ കടം
സാമ്പത്തികപ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് റേച്ചലിനെ അലട്ടിയിരുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാരറിയാതെ വിവാഹത്തിന് ആറ് ലക്ഷം രൂപ കടമെടുത്തു. ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ വഴിയാണിത്. വിവാഹത്തിന് ഉപയോഗിച്ച തുക പിതാവ് നൽകിയതാണെന്നാണ് ഭർത്താവ് കരുതിയത്.
പിതാവിന് എഴുതിയ കത്തിൽ വെങ്കട് അണ്ണ എന്ന വ്യക്തിയ്ക്ക് പണം നൽകണമെന്ന് റേച്ചൽ ആവശ്യപ്പെടുന്നുണ്ട്. കുറച്ച് നാളുകളായി പിതാവിനോട് റേച്ചൽ സാമ്പത്തിക സഹായം ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിച്ചു. ഞായറാഴ്ച അച്ഛനെ സന്ദർശിച്ചശേഷമാണ് ഉറക്കഗുളിക കഴിച്ചത്. പുതുച്ചേരി പൊലീസ് അന്വേഷണം നടത്തിവരികയാണ്.