അമിതമായ മൊബെെൽ ഉപയോഗം മാനസികനില തകർത്തു; മകന്റെ അടിയേറ്റ് പിതാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Thursday 17 July 2025 10:55 AM IST

നെയ്യാറ്റിൻകര: പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിയന്നൂർ വെൺപകലിന് സമീപം പട്ട്യക്കാല സംഗീതിൽ സിജോയ് സാമുവലിനെ (19) ആണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമിതമായി മൊബെെൽ ഉപയോഗം കാരണം സിജോയിയുടെ മാനസികനില തകരാറിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.​ ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നുവെങ്കിലും ആക്രമണം തുടർന്നു.

ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയ്ക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട് യുവാവ് പണം ആവശ്യപ്പെടുകയും അതു കിട്ടാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽ വഴുതി വീണെന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനിൽ പറഞ്ഞത്. വീഴ്ചയിൽ സംഭവിച്ചതല്ല പരിക്കെന്ന് മനസിലാക്കിയ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുനിൽ കുമാറിന്റെയും ലളിത കുമാരിയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് സിജോയ്. സുനിൽ കുമാറിന്റെ സംസ്കാരം നടത്തി.