പതിറ്റാണ്ടുകൾക്കു ശേഷം പുരാതന ക്ഷേത്രത്തിൽ വിളക്ക് തെളിഞ്ഞു
വിഴിഞ്ഞം: നാശത്തിന്റെ വക്കിലായ വിഴിഞ്ഞത്തെ പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് തുടക്കമായി. കാടുമൂടിയ ക്ഷേത്രം പതിറ്റാണ്ടുകൾക്കു ശേഷം ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി നിലവിളക്ക് കൊളുത്തി രാമായണ പാരായണം തുടങ്ങി.
പൈതൃകത്തോടെ കാത്തുസൂക്ഷിക്കേണ്ട പുരാതനകാലത്ത് നിർമ്മിച്ച ക്ഷേത്രങ്ങൾ നാശത്തിലേക്കായതിനെക്കുറിച്ച് 'സംരക്ഷണമില്ലാതെ വിഴിഞ്ഞത്തെ പുരാതന ക്ഷേത്രങ്ങൾ' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു. മുൻപ് പുനരുദ്ധാരണം നടത്തുന്നതിനായി നടപടി ആരംഭിച്ചെങ്കിലും നടപ്പിലായില്ല.
വികസനകാര്യങ്ങൾക്കായി പ്രാദേശികതല കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമവും വിജയം കണ്ടില്ലെന്നു അധികൃതർ പറഞ്ഞു.എസ്റ്റിമേറ്റ് തയാറാക്കിയതനുസരിച്ച് ക്ഷേത്രപുനരുദ്ധാരണം നടത്തുമെന്നും പ്രവേശന കവാടത്തിലെ തടസ്സങ്ങൾ നീക്കിക്കിട്ടാൻ നിയമപരമായി ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ വർഷങ്ങളായിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ല.
കുറ്റിക്കാട് വെട്ടിമാറ്റിയതൊഴിച്ചാൽ സംരക്ഷണമാർഗങ്ങളൊന്നും നടത്തിയില്ല. മുൻപ് ക്ഷേത്രങ്ങൾക്ക് മുകളിൽ പടർന്നു കയറിയ ആൽമരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയിരുന്നെങ്കിലും വീണ്ടും വളർന്നതാണ് ഒരു ക്ഷേത്രം തകരാൻ കാരണമായത്.
തകർച്ചയിൽ...
വിഴിഞ്ഞം ബീച്ച് റോഡിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് രണ്ട് വർഷം മുൻപുള്ള മഴയിൽ തകർന്നത്. ക്ഷേത്രത്തിന് മുകളിൽ പടർന്നു കയറിയ ആൽവൃക്ഷം വീണതോടെ ക്ഷേത്രവും നിലം പതിക്കുകയായിരുന്നു. ചന്തയ്ക്കു സമീപത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലെ ഈ രണ്ട് ക്ഷേത്രങ്ങളിൽ ഒന്ന് തകർന്നു. രണ്ട് ക്ഷേത്രങ്ങളിൽ ഒരെണ്ണം ഭാഗികമായി തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞിരുന്നു. മറ്റൊന്ന് തകർച്ചയുടെ വക്കിലുമാണ്. ക്ഷേത്രത്തിന്റെ ശേഷിച്ച മതിൽഭാഗവും ഏകദേശം തകർന്നു.
ആയ്‌വംശത്തിന്റെ നിർമ്മിതി
ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങൾ ചോളകാലഘട്ടത്തിൽ ഇവിടെ പണിത 64 ഓളം ക്ഷേത്രങ്ങളിൽപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രഖ്യാപനം നടപ്പാകാത്തതിനു കാരണം എന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. ആയ് രാജാക്കന്മാരുടെ കാലത്താണ് ഈക്ഷേത്രം നിർമിച്ചതെന്നാണ് രേഖകൾ.
സംരക്ഷണം ഏറ്റെടുക്കണം
ചോള-പാണ്ഡ്യ-ആയ് രാജവംശങ്ങളുടെ കാലത്തെ ശില്പകലയുടെ സവിശേഷതകൾ പേറുന്ന നിർമ്മിതികളാണിത്. ഇതേകാലത്ത് ഇവിടെ നിർമിച്ച 64 ക്ഷേത്രങ്ങളിൽപ്പെട്ടതാണ് ഇതെന്നും വിശ്വാസമുണ്ട്. ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗപ്രതിഷ്ഠയും മറ്റൊന്നിൽ മഹാവിഷ്ണുവുമാണ്. ദേവസ്വം ബോർഡോ സംസ്ഥാന പുരാവസ്തു വകുപ്പോ ഇവയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം.