വലിയകട ലക്ഷ്മീപുരം മാർക്കറ്റിലെ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ
ചിറയിൻകീഴ്: വലിയകട ലക്ഷ്മീപുരം മാർക്കറ്റിലെ ഇരുനില കെട്ടിടം നിലംപൊത്താറായ നിലയിൽ. ഏകദേശം അമ്പത് വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ പലഭാഗവും അടർന്ന് വീണ് എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ വലിയകട ജംഗ്ഷനിൽ പ്രധാനപാതയോട് ചേർന്നാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ചിറയിൻകീഴിൽ ഏറെ ജനത്തിരക്കേറിയ പ്രദേശമാണിവിടം. ചന്ത കൂടാനെത്തുന്നവരും കച്ചവടക്കാരും ബസ്, വാഹന, കാൽനട യാത്രക്കാരുമായി നിരവധി പേരാണ് കെട്ടിടത്തിന് സമീപത്തായി വന്നുപോകുന്നത്. ബലക്ഷയമുള്ള കെട്ടിടം നിലംപൊത്തിയാലുണ്ടാകുന്ന അപകടം ചെറുതല്ല. കെട്ടിടത്തിന്റെ ഒന്നാംനില പൂർണമായും ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. താഴത്തെ നിലയുടെ അവസ്ഥയും വിഭിന്നമല്ല. ഈ കെട്ടിടത്തിന്റെ ബലക്ഷയം സമീപ കെട്ടിടങ്ങൾക്കും ഭീഷണി ഉയർത്തുന്നുണ്ട്.
അപകടം മുന്നിൽ
മന്ദിരത്തിലെ ഒരു മുറിയുടെ മേൽക്കൂര മുൻകാലങ്ങളിൽ കാലങ്ങളിൽ അടർന്നുവീണ സംഭവും ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കം കാരണം കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്ന സ്ഥിതിയിലായതാണ് കെട്ടിടം പൊളിഞ്ഞുവീഴുമെന്ന നിലയിലാക്കിയത്. മഴക്കാലമായതിനാലും മഴ തുടരുന്നതിനാലും മന്ദിരത്തിൽ മഴവെള്ളം ഒലിച്ചിറങ്ങി ബലക്ഷം രൂക്ഷമായിട്ടുണ്ട്. ഒന്നാം നിലയിലെ മേൽക്കൂരയും ജനലും വാതിലുമെല്ലാം തുരുമ്പും ചിതലുമരിച്ച് പൂർണമായും നശിച്ചു.
കെട്ടിടം പൊളിച്ചുമാറ്റണം
വർഷങ്ങൾക്കുമുമ്പ് ഒരു സ്വകാര്യ ആശുപത്രിയാണ് ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്നത്. 2014ൽ കെട്ടിടത്തിന്റെ ഒരുവശത്ത് മീൻ വില്പനയ്ക്കുള്ള ആധുനിക സ്റ്റാളുകൾ പണിതുകൊണ്ട് ചന്ത നവീകരിച്ചിരുന്നു. ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ കെട്ടിടം ഉടൻ പൊളിച്ചുമാറ്റിയില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാകും ചിറയിൻകീഴ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.