വേടന്റെ പാട്ട് നീക്കം ചെയ്തത് പ്രതിഷേധാർഹം
Monday 21 July 2025 1:53 AM IST
തിരുവനന്തപുരം:കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ,ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ മന്ത്രി വി.ശിവൻകുട്ടി അപലപിച്ചു.ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇത്.ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.അക്കാഡമിക് കമ്മിറ്റികൾ ഇതിനകം തയാറാക്കിയ സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാഡമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല.റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിലെന്നും വൈസ് ചാൻസലർ വൈവിദ്ധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.