എല്ലാ മാസവും ലോഡ്ജില്‍ മുറിയെടുക്കും, ബില്ല് അടയ്ക്കുന്നത് അഖില; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കഥ മാറി

Tuesday 22 July 2025 7:19 PM IST

ആലുവ: ലോഡ്ജ് മുറിക്കുള്ളില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയാണ് ആലുവയിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ കൊല്ലം കുണ്ടറ സ്വദേശി അഖില (35) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി നേര്യമംഗലം സ്വദേശി ബിനു (37) ആണ് കേസില്‍ കീഴടങ്ങിയത്. ഇയാളെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഖിലയും ബിനുവും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തന്നെ വിവാഹം ചെയ്യണമെന്ന് അഖില, ബിനുവിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. ബിനു ആവശ്യത്തിനോട് വഴങ്ങാത്തതാണ് പ്രശ്നകാരണം. വഴക്കിനൊടുവില്‍ അഖിലയെ ഷാള്‍ കഴുത്തില്‍ മുറുക്കി ബിനു കൊലപ്പെടുത്തുകയായിരുന്നു. വിവരം സുഹൃത്തുക്കളെ അറിയിച്ചതിന് പിന്നാലെ ഇവരാണ് ആലുവ പൊലീസിന് വിവരം കൈമാറിയത്. തുടര്‍ന്ന് ബിനുവിനെ പിടികൂടുകയായിരുന്നു. സുഹൃത്തിനോട് ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞിരുന്നുവെങ്കിലും ഇയാള്‍ വിശ്വസിക്കാതായപ്പോള്‍ വീഡിയോ കോളില്‍ വിളിച്ച് കാണിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്ന് രണ്ട് പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോകുന്നത്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകുന്നേരം എത്തുമെന്ന് ലോഡ്ജുകാരോട് അഖില അറിയിച്ചിരുന്നു.

രാത്രി എട്ട് മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. പിന്നീട് റൂമിലേക്ക് പോയി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. യുവതി കഴിഞ്ഞ മൂന്നിനും റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അന്ന് ലോഡ്ജുകാര്‍ വിളിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബിനു വഴക്കിട്ടെന്നും, ദേഷ്യപ്പെട്ട് പോയെന്നും യുവതി പറഞ്ഞിരുന്നു.