അന്തിയുറങ്ങാൻ ഇടമില്ലാതെ

Saturday 26 July 2025 1:09 AM IST

തലയോലപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പ്ലാവ് മരം കടപുഴകി വീണ് വീട് തകർന്നു. സംഭവ സമയത്ത് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർത്ഥി ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇടവട്ടം കാളിയത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണത്. ഇവടുത്തെ വാടകക്കാരായ പൊതി കുഴിപ്പിൽ സജിയുടെ മകൻ ബി.സി.എ വിദ്യാർത്ഥി ശ്രീജിത്താണ് രക്ഷപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ബിജിയും ജോലിക്ക് പോയതിനാൽ ശ്രീജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. കോളേജ് അവധിയായിരുന്നതിനാൽ ശ്രീജിത്ത് വീടിന്റെ മുൻവശത്ത് ഇരുന്ന് പഠിക്കുകയായിരുന്നു. മേൽക്കൂരയും ഓടും പൂർണ്ണമായി തകർന്ന് വീടിനുള്ളിലേക്ക് വീണു. ഫാൻ, ഫ്രിഡ്ജ് ഉൾപ്പടെയുള്ള ഇലക്ട്രിക്ക് ഉപകരണങ്ങൾ, മേശ, കട്ടിൽ, ഡസ്‌ക്ക്, പാത്രങ്ങൾ എന്നിവ നശിച്ചു. ഭിത്തികൾക്ക് വിള്ളൽ വീണ് വീട് പൂർണമായി അപകടാവസ്ഥയിലാണ്. സ്വന്തമായി കിടപ്പാടം ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന നിർദ്ധന കുടുംബം ഇനി അന്തിയുറങ്ങാൻ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്.