ഭാര്യയുമായി വേര്‍പിരിഞ്ഞു, ഒരു മാസമായി മുറിക്ക് പുറത്തിറങ്ങാതെ 44കാരന്‍ ചെയ്തിരുന്നത്

Friday 25 July 2025 8:34 PM IST

ഭാര്യയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതിന്റെ വിഷമത്തില്‍ ഒരുമാസമായി മുറിക്ക് പുറത്തിറങ്ങാതെ 44കാരന്‍. ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്ന ഇയാളെ 16കാരനായ മകന്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം നംവോങ്‌സ എന്നയാള്‍ ബിയര്‍ മാത്രമാണ് കഴിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ തായ്‌ലാന്‍ഡിലെ റയോങ്ങിലാണ് സംഭവം. ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നുവെങ്കിലും ഇത് കഴിക്കാന്‍ പിതാവ് വിസമ്മതിച്ചിരുന്നുവെന്നാണ് മകന്റെ മൊഴി.

വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. മകന്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. പിതാവിനെ ഇത് കഴിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും മുറിക്ക് പുറത്തിറങ്ങാന്‍ പോലും 44കാരന്‍ തയ്യാറായിരുന്നില്ല. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് 44കാരന്‍ കടന്ന് പോയിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താന്‍ സ്‌കൂളില്‍ നിന്നു വന്നപ്പോഴേക്കും അച്ഛന് ചുഴലിപോലെ വരികയും പിന്നാലെ കിടപ്പുമുറിയില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നും മകന്‍ പറയുന്നു. ഉടനെ തന്നെ സിയാം റയോങ് ഫൗണ്ടേഷനില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മുറിയില്‍ നിന്ന് നൂറിലധികം ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ കണ്ടെത്തിയിരുന്നു.

ഇയാളുടെ മുറിയില്‍ കിടക്കയില്‍ ഒഴികെ ബാക്കിയെല്ലായിടത്തും ബിയര്‍ കുപ്പികള്‍ കൊണ്ട് നിറഞ്ഞിരുന്നു. അമിതമായി ബിയര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകള്‍ക്ക് ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.