വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രഖ്യാപനത്തിലൊതുങ്ങി ട്രോമാകെയറും അത്യാഹിത വിഭാഗവും
ആറ്റിങ്ങൽ: ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൊതുങ്ങി, വലിയകുന്ന് താലൂക്കാശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റും,അത്യാഹിത വിഭാഗവും.നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി, മൂന്ന് മാസത്തിനുള്ളിൽ ഇവിടെ ട്രോമാ കെയർ യൂണിറ്റും പുതിയ അത്യാഹിത വിഭാഗവും പ്രവർത്തന സജ്ജമാക്കുമെന്നറിയിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ജീവൻ വച്ചില്ല. പദ്ധതിക്കു വേണ്ട ഫണ്ടില്ലെന്നാണ് പറയുന്നത്.
ആശുപത്രിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ, പണി പൂർത്തിയായ ഭാഗത്ത് അത്യാഹിത വിഭാഗവും ലാബും ആരംഭിക്കാനുള്ള നീക്കം നഗരസഭ നടത്തുന്നുണ്ട്.എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി നാലര വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാൻ കഴിയാത്തത് വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണെന്ന് നാട്ടുകാർ പറയുന്നു. ഇലക്ട്രിക് ജോലികളുൾപ്പെടെ പൂർത്തിയാക്കാനുണ്ട്. പുതിയ കെട്ടിടം പൂർത്തിയായാൽ അത്യാഹിത വിഭാഗത്തിനു പുറമെ ലാബ്,എക്സ്റേ യൂണിറ്റുകളും ഇവിടേക്ക് മാറ്റാൻ കഴിയും.
അത്യാഹിത വിഭാഗത്തിന് മുകളിൽ നാല് നിലകളിലായി ഒ.പി ബ്ലോക്ക് ക്രമീകരിച്ച് വിവിധ ഒ.പികൾ ആരംഭിക്കാൻ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നതാണ്. ഒ.പി ബ്ലോക്ക് നിർമ്മിക്കാൻ ആറ് കോടിയുടെ മറ്റൊരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
കിഫ്ബി ഫണ്ടിൽ നിന്ന് 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഇവിടെ ട്രോമാകെയർ യൂണിറ്റ് ആരംഭിക്കുന്നതിനായി പദ്ധതി വിഹിതത്തിൽനിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ ആരംഭിച്ചിട്ടില്ല. അത്യാഹിതവിഭാഗം പ്രവർത്തനസജ്ജമായാൽ ട്രോമാകെയർ കൂടി ഈ കെട്ടിടത്തിൽത്തന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.