നാല് വർഷം കൊണ്ട് ചെയ്യാത്ത ചികിത്സകളില്ല, എന്നിട്ടും ഗർഭിണിയായില്ല; യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഒടുവിൽ ഞെട്ടി
വിൽനിയസ്: യുവതിയ്ക്ക് ഗർഭധാരണം സാദ്ധ്യമാകാത്തതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി മെഡിക്കൽ വിദഗ്ദർ. ലിത്വാനിയയിൽ നിന്നുളള 29കാരിയുടെ അപൂർവ അവസ്ഥയാണ് ആരോഗ്യമേഖലയിൽ ഞെട്ടലുളവാക്കിയിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി യുവതിയും ഭർത്താവും ഒരു കുഞ്ഞിനായുളള ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ചികിത്സ നടത്തിയിട്ടും ഐവിഎഫ് പോലുളള രീതികൾ പരീക്ഷിച്ചിട്ടും യുവതിക്ക് ഗർഭം ധരിക്കാൻ സാധിച്ചില്ല. ഇതിനുപിന്നാലെ ഡോക്ടർമാർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ നിന്നാണ് യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചത്.
ഭർത്താവിന്റെ സെമൻ (ശുക്ലം) യുവതിയിൽ അലർജിയുണ്ടാക്കുന്നതിനെ തുടർന്നാണ് ഗർഭധാരണം നടക്കാതെ പോയത്. ഇത് അപൂർവമായ കേസാണെന്നാണ് ഡോക്ടർമാർ യുവതിയോടും ഭർത്താവിനോടും വിശദീകരിച്ചത്. യുവതി ഒരു ആസ്ത്മ രോഗിയാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, മൃഗങ്ങളുടെ രോമം, പൂപ്പലുകൾ തുടങ്ങിയവയൊക്കെ യുവതിയിൽ അലർജിയുണ്ടാക്കാറുണ്ട്. ഇവരുടെ ഈ അവസ്ഥ ഗർഭധാരണത്തെയും ബാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചർമ്മപരിശോധനയിൽ യുവതിക്ക് കടുത്ത അലർജി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സെമനിലടങ്ങിയിരിക്കുന്ന കാൻ എഫ് 5 പ്രോട്ടീനാണ് യുവതിയിൽ അലർജിയുണ്ടാക്കുന്നത്. ഈ അവസരങ്ങളിൽ ശ്വാസതടസം, തുമ്മൽ,കണ്ണ് പുകയൽ, ജനനേന്ദ്രിയത്തിൽ അസ്വസ്ഥത എന്നീ അവസ്ഥകളാണ് ഉണ്ടാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് സെമിനൽ പ്ലാസ്മ ഹൈപ്പർ സെൻസിറ്റിവിറ്റി (എസ് പി എച്ച്) എന്ന അപൂർവ അവസ്ഥയാണെന്ന് കണ്ടെത്തി. സാധാരണയായി എസ് പി എച്ച് അവസ്ഥ തടയാൻ ലൈംഗികപ്രവൃത്തിയിലേർപ്പെടുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ നടത്തിയാൽ മതിയാകുമെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ഗർഭധാരണത്തിന് ഇത് അനുയോജ്യമായിരിക്കില്ല.