കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം
ഇരിട്ടി: ജില്ലയിൽ തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശം. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ.എസ്.ഇ.ബി ജീവനക്കാർ പൂർണ്ണമായും ഇറങ്ങി വൈദ്യുതിബന്ധം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരിട്ടി ഡിവിഷനിൽ 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മുപ്പത് എച്ച്.ടി പോസ്റ്റുകളും 130 എൽ.ടി പോസ്റ്റുകളും തകർന്നു. മുന്നൂറോളം സ്ഥലങ്ങളിൽ ലൈനുകൾ പൊട്ടിവീണ് വൈദ്യുതിബന്ധം താറുമാറായി. ആദ്യം 11കെ.വി.ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുന്നത് . തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. തുടർന്നായിരിക്കും സാധാരണ ലൈനിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
ജാഗ്രത പാലിക്കണം
കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം. ലൈനുകൾ പൊട്ടി വീഴുകയോ മരങ്ങളും മറ്റും ലൈനിൽ വീഴുകയോ ചെയ്താൽ കെ.എസ്.ഇ.ബി ജീവനക്കാർ എത്തുന്നതുവരെ അടുത്തേക്കു പോവുകയോ സ്വയം പ്രവർത്തി നടത്തുകയോ ചെയ്യാൻ പാടില്ല. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകടസാദ്ധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറിലോ അറിയിക്കണം.ഇത് അപകടം അറിയിക്കാൻ മാത്രമുള്ള നമ്പരാണ്.
എമർജൻസി നമ്പർ 9496 010101
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾക്ക് ഫോൺ: 1912
9496 00 1912
അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമമാണ് നടന്നുവരുന്നത്.
ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണം-കെ.എസ്.ഇ.ബി അധികൃതർ