ഭക്തർക്കായി പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കും: ദേവസ്വം മന്ത്രി
ഗുരുവായൂർ: ഭക്തർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുകയെന്നത് സർക്കാർ താത്പര്യമാണെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദേവസ്വം പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണം സമയക്രമം പാലിച്ച് പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിംഗ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തെക്കെ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്‌സ് റെസ്റ്റ് ഹൗസ്, 10 ആനത്തറികളുടെ സമർപ്പണം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നവീകരിച്ച മൈതാനം സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിന്റെ സമർപ്പണം എന്നിവ മന്ത്രി നിർവ്വഹിച്ചു.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സംസാരിച്ചു.