വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊല്ലം: കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ ശാസ്‌താംകോട്ട ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തെ ഉടൻ തന്നെ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. ഷാർജയിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്റെ അച്ഛൻ, സഹോദരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു. വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ വിപഞ്ചികയുടെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയടക്കം നടക്കുന്നുണ്ട്. മകളുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ വിപഞ്ചികയുടെ അമ്മ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.