ഗുരുതരമായ കരൾ രോഗത്തിൽ നിന്നും 40 വയസുകാരി തിരികെ ജീവിതത്തിലേക്ക്
തിരുവനന്തപുരം, ജൂലൈ 28, 2025: കരൾ പ്രവർത്തന രഹിതമാകുന്ന അക്യൂട്ട് ലിവർ ഫെയിലിയർ (എ.എൽ.എഫ്.) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 40 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ ഒന്നിലധികം ക്ലിനിക്കൽ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ നടത്തിയ ചികിത്സയ്‌ക്കൊടുവിലാണ് കൊല്ലം സ്വദേശിനിയുടെ കരളിന്റെ പ്രവർത്തനം സാധാരണനിലയിലാക്കിയത്.
മുൻപ് കരൾ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്ന ഒരു വ്യക്തിയിൽ പെട്ടെന്ന് രോഗം കാണപ്പെടുകയും അതുവഴി കരളിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്യൂട്ട് ലിവർ ഫെയിലിയർ അഥവാ എ.എൽ.എഫ്. കരളിലെ കോശങ്ങളെ തകരാറിലാക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് (ഹെപ്പറ്റൈറ്റിസ് എ,ബി,ഇ) അക്യൂട്ട് ലിവർ ഫെയിലിയർ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം.
മറ്റ് രോഗങ്ങളൊന്നുമില്ലാതിരുന്ന രോഗിയെ ബോധക്ഷയത്തെ തുടർന്നാണ് കിംസ്‌ഹെൽത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകളിൽ ഹെപ്പറ്റൈറ്റിസ്, കരളിന്റെ തകരാർ മൂലം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഹെപ്പാറ്റിക് എൻസെഫലോപ്പതി എന്നീ അവസ്ഥകൾ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും അഡ്വാൻസ്ഡ് ലിവർ സപ്പോർട്ട് മരുന്നുകൾ ആരംഭിക്കുകയും ചെയ്തു. തുടർ പരിശോധനകളിൽ ശരീരത്തിലെ അമോണിയയുടെ അളവ് അപകടകരമാംവിധം ഉയർന്നതായും, അണുബാധ സൂചിപ്പിക്കുന്ന രീതിയിൽ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം വർധിച്ചതായും കാണപ്പെട്ടു. .
അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കൽ ടീം അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഒരു ഉപാധിയായി പരിഗണിച്ചു, രോഗിയുടെ ഭർത്താവും മകളും ദാനം ചെയ്യാൻ തായ്യാറായിരുന്നെങ്കിലും പരിശോധനയിൽ ഇരുവരും കോവിഡ്19 പോസിറ്റീവ് ആയതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സങ്കീർണ്ണമായ ചികിത്സാരീതികളുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചു. രക്തം ശുദ്ധീകരിക്കുന്നതിനായി പത്ത് സൈക്കിൾ ഡയാലിസിസും ശരീരത്തിൽ നിന്ന് വിഷാംശങ്ങളും മറ്റ് ഹാനികരമായ പദാർത്ഥങ്ങളും നീക്കം ചെയ്യുന്നതിനായി നാല് സൈക്കിൾ പ്ലാസ്മ എക്സ്‌ചേഞ്ചും അടിയന്തരമായി രോഗിയിൽ നടത്തി. തുടർന്ന് രോഗാവസ്ഥ ഭേദപ്പെടുകയും മഞ്ഞപ്പിത്തം, ഉയർന്ന അമോണിയ ലെവൽ, അണുബാധ എന്നിവ നിയന്ത്രണവിധേയമാകുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ തന്നെ വെന്റിലേറ്റർ സഹായം നീക്കുകയും ചെയ്തു. കരളിന്റെ പ്രവർത്തനം സാധാരണ നിലയിലായതോടെ രോഗി വീട്ടിലേക്ക് മടങ്ങി.
കരൾ മാറ്റിവെക്കുന്നതിലൂടെയല്ലാതെ, അക്യൂട്ട് ലിവർ ഫെയിലിയർ ചികിത്സിക്കുമ്പോൾ രോഗാവസ്ഥ ഭേദമാകുവാനുള്ള സാധ്യത 10 മുതൽ 20 ശതമാനം വരെ മാത്രമാണ്. ഇവിടെ രോഗിയ്ക്ക് മറ്റ് രോഗങ്ങളില്ലാതിരുന്നതും കൃത്യസമയത്തുള്ള വൈദ്യസഹായവുമാണ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൽ നിർണ്ണായക പങ്ക് വഹിച്ചതെന്ന് ഡോ. മധു ശശിധരൻ പറഞ്ഞു.
ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ. ഹാരിഷ് കരീം, കൺസൾട്ടന്റ് ഡോ. സിമ്ന എൽ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. അരുൺ പി, ഡോ. ദേവിക മധു, ട്രാൻസ്പ്ലാന്റ് സർവീസസ് സീനിയർ കൺസൾട്ടന്റ് & ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ, ഹെപ്പറ്റോബൈലറി, പാൻക്രിയാറ്റിക് & ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം ചീഫ് കോർഡിനേറ്റർ & സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു, കൺസൾട്ടന്റ് ഡോ. വർഗീസ് യെൽദോ, അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. പ്രിജിത് ആർ.എസ്, ഡോ. അഭിജിത് ഉത്തമൻ എന്നിവരും ചികിത്സയിൽ നിർണ്ണായക പങ്ക് വഹിച്ചു.