ഭർത്താവിന്റെ ഉപദ്രവം; തൃശൂരിൽ ഗർഭിണിയായ 23കാരി ജീവനൊടുക്കി, അവസാന വാട്‌സാപ്പ് സന്ദേശം പുറത്ത്

Wednesday 30 July 2025 11:27 AM IST

തൃശൂർ: ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി. 23കാരിയായ ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കാട്ടി ഫസീല അവസാനമായി മാതാവിന് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഭർത്താവ് വലിയകത്ത് നൗഫലിനെ (29) ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗർഭിണിയായ തന്നെ വയറ്റിൽ ചവിട്ടിയെന്നും നിരന്തരം മർദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്‌ക്കയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നത്. ഭർതൃമാതാവ് തെറി വിളിച്ചുവെന്നും അവർ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്‌‌ക്ക് പിന്നാലെ പൊലീസിൽ പരാതി നൽകിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാർ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗർഭിണിയായിരുന്നു എന്ന വിവരം മരിക്കാൻ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്.

കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്‌ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പിൽ അബ്‌ദുൾ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുകാർക്ക് വിട്ടുകൊടുക്കും. മകൻ - മുഹമ്മദ് സെയാൻ (ഒമ്പത് മാസം).