മഴക്കാലം മുതലാക്കി മോഷണസംഘം, കള്ളന്മാ‌ർ വിലസുന്നു, പൊലീസിന് ആലസ്യം

Thursday 31 July 2025 12:41 AM IST

കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ

അഞ്ചിലധികം ഇടങ്ങളിലാണ് മോഷണം നടന്നത്. ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളാണ് മിക്ക മോഷണങ്ങൾക്കും പിന്നിലും. ഇവർ ജാമ്യത്തിലിറങ്ങിയിട്ടും കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴയും വൈദ്യുതി ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നു. കൂടാതെ, സി.സി.ടി.വികൾ ഇല്ലാത്ത പ്രദേശവും സംഘം പകൽ സമയം നോക്കിവയ്ക്കുന്നു. ട്രെയിനുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം ന ടത്തുന്ന സംഘവും സജീവമാണ്. മോഷണം തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണവും ശക്തമാണ്.

പെറ്റിയടിയിൽ ഒതുങ്ങി പരിശോധന

രാത്രികാലങ്ങളിൽ പേരും വാഹന നമ്പരും രേഖപ്പെടുത്തിയുള്ള പരിശോധനയിൽ ഒതുങ്ങുകയാണ് പൊലീസ്. പകൽ സമയങ്ങളിലാണെങ്കിൽ പെറ്റിയടിയിലാണ് ശ്രദ്ധ. പുലർച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ് മോഷണങ്ങളേറെയും. രാത്രികാലങ്ങളിലെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.

സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ മോഷണ ശ്രമങ്ങൾക്ക് സാദ്ധ്യതയേറെയാണ്. വീടിന്റെ പരിസരങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ

നാട്ടകത്ത് രണ്ട് സ്ഥാപനങ്ങളിൽ മോഷണം. അലമാര കുത്തിത്തുറന്ന് പണം കവർ‌ന്നു. കുമരകം പള്ളിച്ചിറയിൽ ഗുരുദേവക്ഷേത്രത്തിലെ വിളക്കുകൾ, ഉരുളി തുടങ്ങിയവ മോഷ്ടിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീട്ടിൽ നിന്ന് രണ്ടര പവന്റെ മാലയും കുരിശും കവർന്നു പാലാ പിഴകിൽ പ്രവർത്തിക്കുന്ന ടൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണശ്രമം

''മോഷണങ്ങൾ പതിവായതോടെ വീട് പൂട്ടി എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതിയോടെയാണ് വീട്ടിനുള്ളിൽ കഴിയുന്നത്.

-രാജഗോപാൽ, കടുത്തുരുത്തി