മദ്യലഹരിയിൽ ആഡംബര കാറോടിച്ച് കെഎസ്‌യു നേതാവ്; നിരവധി വാഹങ്ങൾ ഇടിച്ച് തെറിപ്പിച്ചു, ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
കോട്ടയം: അമിതമായി മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച കെഎസ്‌യു നേതാവ് ജുബിൻ ലാലു ജേക്കബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഡംബര വാഹനത്തിൽ പാഞ്ഞെത്തിയ ഇയാൾ നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. തലനാരിഴയ്‌ക്കാണ് പലരും രക്ഷപ്പെട്ടത്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോട്ടയം ജില്ലാ പ്രസിഡന്റും സിഎംഎസ് കോളേജിലെ കെഎസ്‌യു നേതാവുമാണ് ജുബിൻ. കോട്ടയം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. ജുബിൻ ഓടിച്ച ഫോർച്യൂണർ കാർ നിയന്ത്രണംവിട്ടാണ് അമ്പാടിക്കവലയ്‌ക്ക് സമീപം മരത്തിലിടിച്ചാണ് നിന്നത്. സിഎംഎസ് കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആയതിനാലാണ് ജുബിൻ ഇവിടേക്കെത്തിയത്. ആദ്യം ചാലുകുന്ന് വളവിൽ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് നിർത്താതെ പോയി.
ശേഷം, മെഡിക്കൽ കോളേജ് ബൈപ്പാസിലൂടെ പാഞ്ഞുപോയ കാർ കുടയംപടിയിൽ കാൽനടയാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. കുടയംപടിയിൽ സ്വിഫ്റ്റ്, വാഗൺആർ കാറും ബൈക്കും ഇടിച്ച് തെറിപ്പിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തിൽ എട്ട് വാഹനങ്ങളാണ് ജുബിൻ ഇടിച്ച് തകർത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരി വസ്‌തുക്കളും കണ്ടെത്തി.