വ്യായാമത്തിനിടെ വെള്ളം കുടിച്ചു; പിന്നാലെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു
പൂനെ: ജിമ്മിൽ വ്യായാമം ചെയ്‌തതിന് ശേഷം വെള്ളം കുടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂനെയിലെ പിംപ്രി - ചിഞ്ച്‌വാഡിലുള്ള ഒരു ജിമ്മിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യായാമത്തിന് പിന്നാലെ വെള്ളം കുടിക്കുന്നതും കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് മിലിന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മിലിന്ദിന് 70 ശതമാനം ബ്ലോക്കുണ്ടായിരുന്നുവെന്നും ഇത് നേരത്തേ അറിഞ്ഞിട്ടുണ്ടാകില്ല എന്നുമാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർ രീജേന്ദ്ര വേബിൾ പറഞ്ഞത്. കഴിഞ്ഞ ആറ് മാസമായി മിലിന്ദ് ജിമ്മിൽ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്‌ടറാണ്.
സമാനമായ സംഭവം കഴിഞ്ഞ ദിവസം കൊച്ചിയിലും നടന്നു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്. 20 മിനിട്ടോളം തറയിൽ കിടന്ന രാജിനെ പിന്നീട് ജിമ്മിലെത്തിയവരാണ് കണ്ടത്. ഉടൻ സിപിആർ നൽകി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെയായി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ശരിയായ അളവിൽ പോഷകാഹാരങ്ങൾ ലഭിക്കാത്തത്, ഉറക്കമില്ലായ്‌മ, അമിതമായ ഉത്‌കണ്‌ഠ തുടങ്ങിയവയാകാം ഇതിന് കാരണമെന്നാണ് പല ഫിറ്റ്‌നസ് ട്രെയിനർമാരും പറയുന്നത്. എന്നാൽ, കൊവിഡ് വാക്‌സിൻ എടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നതെന്ന സംശയങ്ങൾ സമൂഹത്തിൽ ഉയരുന്നുണ്ട്. എന്നാൽ, ഇത് ആരോഗ്യവിദഗ്ദ്ധരോ മറ്റുള്ളവരോ സ്ഥിരീകരിച്ചിട്ടില്ല.