നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റു; കൊച്ചിയിൽ യുവതിയും ആൺ സുഹൃത്തും പിടിയിൽ
കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റതായി റിപ്പോർട്ട്. ആലുവ സ്വദേശിയായ അമ്മയും ആൺ സുഹൃത്തും ഉപേക്ഷിച്ച കുഞ്ഞിനെ മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിനാണ് കണ്ടെത്തിയത്. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആൺ സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആൺ സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കെെമാറിയതെന്നാണ് വിവരം.
കഴിഞ്ഞ മാസം 26നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി അഡ്മിറ്റ് ആകുന്നത്. അന്ന് തന്നെ പ്രസവിച്ചു. മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കെെമാറുകയായിരുന്നു, കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് അന്വേഷണം നടത്തിയത്. പിന്നാലെ മുപ്പത്തടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞ് നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്.