റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും,​ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

Monday 04 August 2025 10:14 PM IST

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപിണിയിൽ വിൽക്കുന്നു. എത്രപേരെ റഷ്യ യുക്രെയിനിൽ കൊന്നൊടുക്കുന്നു എന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു. 25 ശതമാനം തീരുവയ്ക്ക് പുറമേ അധിക ചുങ്കം ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തത്. പക്ഷേ എത്ര ശതമാനം ചുങ്കമാണ് ചുമത്തുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം സ്വദേശി ഉത്പന്നങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്‌തു. സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, ഇന്ത്യയുടേത് 'നിർജീവ സമ്പദ്‌വ്യവസ്ഥ"യാണെന്ന ട്രംപിന്റെ വിവാദ പ്രസ്താവനയോട് മോദി പ്രതികരിച്ചത്. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണെന്നും,​ എല്ലാ രാജ്യങ്ങളും സ്വന്തം താത്പര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തി ശക്തിയാകാനുള്ള പാതയിലാണ്. അതിനാൽ നമ്മൾ ജാഗ്രതയോടെ നീങ്ങണം. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം പരമപ്രധാനമാണ്. ഈ യാത്രയിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്രിവച്ച് രാഷ്ട്രീയ പാർട്ടികൾ അടക്കം സ്വദേശി ഉത്പന്നങ്ങളുടെ വിപ്ലവത്തിനായി ഒന്നിച്ചുനീങ്ങണം. സ്വന്തം ഉത്പന്നങ്ങൾക്ക് മുൻഗണന നൽകേണ്ട സമയമാണ്. അവയ്‌ക്ക് ശക്തമായ അടിത്തറയൊരുക്കണമെന്നും മോദി പറഞ്ഞു. വാരാണസിയിൽ 2,​200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിച്ചു. പി.എം കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി 9.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന 20,500 കോടി രൂപ വിതരണം ചെയ്‌തു.