'ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങളാണ് ശ്വേതയും കുക്കുവും, ചീഞ്ഞ കളി കളിക്കുന്നവർ കളിക്കട്ടെ'

Thursday 07 August 2025 4:04 PM IST

ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് താരത്തെ പിന്തുണച്ചു കൊണ്ട് നടി സീമ ജി നായർ. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേത മേനോനും കുക്കു പരമേശ്വരനും മാറരുതെന്നും ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവർ കളിക്കട്ടെ, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തതെന്നും സീമ ജി നായ‌ർ ഫേസ്ബുക്കിൽ കുറിച്ചു.

സീമ ജി നായ‌രുടെ കുറിപ്പ്;

'നമസ്ക്കാരം ഇന്നലെ വളരെയേറെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്‍നം ആണ്. ആരുടെയോ സ്വാർത്ഥ താല്പര്യം കൊണ്ട് പൊങ്ങി വന്നത്.!!! എന്തിനു വേണ്ടി, ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം തന്നെയുണ്ട്. അരിയാഹാരം കഴിക്കുന്ന ആർക്കും അത് മനസിലാകും. അമ്മയെ തകർത്തേ അടങ്ങു എന്ന പിടിവാശി ചിലർക്ക്. കുറച്ചു പാവങ്ങൾ ഇതിൽ നിന്ന് കിട്ടുന്ന മരുന്നിനും, കൈ നീട്ടത്തിനും വേണ്ടി കാത്തിരിക്കുന്നുമുണ്ട്. അവരുടെ മനസ് ഓർക്കണ്ടേ. അമ്മ എന്ന പേര് പോലും വെളിയിൽ ഉച്ചരിക്കാൻ കഴിയാത്ത രീതിയിൽ തല കുനിക്കേണ്ടി വരുന്നു. ഓരോ ദിവസവും ഇടി വെട്ടുന്ന സമയത്തു വിഷ കൂണുകൾ പൊങ്ങി വരുന്നതുപോലെ ഓരോന്ന് വരുന്നു. എത്ര മോശമായാണ് ആ കുട്ടിയെ കുറിച്ച് പറഞ്ഞത്.

14വർഷത്തിന് മുന്നേ കയം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുമിച്ചു കുറെ ദിവസങ്ങൾ, അന്ന് തുടങ്ങിയ സ്നേഹം, എന്നും ഫോൺ ചെയ്തോ ,കണ്ടോ ഉള്ള ബന്ധം അല്ല. ആദ്യമായി കണ്ട അന്നുമുതൽ ഒരേ രീതിയിൽ ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാൾ അവരെ കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ ആണ് FIR ഇട്ടിരിക്കുന്നത്. അവർ നടത്തുന്ന സ്ഥാപനങ്ങൾ, അവർ കുട്ടികളെ വഴി തെറ്റിക്കുന്ന വീഡിയോസ് ചെയ്യുന്നു. അയ്യോ കേട്ടാൽ അറക്കുന്ന വിവരങ്ങൾ. കളിമണ്ണോ, പാലേരി മാണിക്യമോ, കയമോ, കാമസൂത്രയോ എന്തും ആയിക്കോട്ടെ. അതെല്ലാം നിയമ വിധേയം ആയി സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവ.

ഇനി അടുത്തത് പോൺ സൈറ്റിൽ വീഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വീഡിയോയും മോർഫിംഗ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റിൽ പോയി(മാർട്ടിൻ എന്ന ആൾക്ക് മാത്രം ഇത് കാണാം ) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോൾ ഏതു പൂട്ടും തുറക്കാവുന്ന ഒരു മഹാനാണോ ഇതെന്ന് അത്ഭുതപെട്ടുപോയി. ബാൻ ചെയ്ത സാധനങ്ങൾ തുറന്നു കൊടുക്കാൻ കഴിവുള്ള ആൾക്കാർ ഇവിടെ ഉള്ളിടത്തോളം മാർട്ടിൻ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തത്. കുക്കു പരമേശ്വരനും ആ ഒരു തെറ്റാണു ചെയ്ത്‌ത്.

ഏതു നീതിപീഠം വരെ പോയാലും അർഹിക്കുന്ന ശിക്ഷ ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് വാങ്ങികൊടുക്കണം. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേതയും, കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവർ കളിക്കട്ടെ. പക്ഷെ നിങ്ങൾ ജയിച്ചേ ആവണം. മറ്റൊന്നും കൊണ്ടല്ല അത്രയും മനസ്സ് വിഷമിക്കുന്ന കാര്യങ്ങൾ ആണ് ഓരോ നാളിലും പുറത്തു വരുന്നത്. ഇനിയെല്ലാം വരുന്നിടത്തു വച്ച് കാണാം. ധൈര്യമായി മുന്നോട്ടു പോകുക. മുന്നോട്ടുപോയെ പറ്റൂ.'- സീമ ജി നായർ കുറിച്ചു.