യു എസ് ഉത്പന്നങ്ങൾക്കും ഇന്ത്യ 50% തീരുവ ഏർപ്പെടുത്തണമെന്ന് ശശി തരൂർ

Thursday 07 August 2025 7:27 PM IST

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ശശി തരൂർ എം.പി രൂക്ഷമായി വിമർശിച്ചു. തിരിച്ചടിയെന്ന നിലയിൽ ഇന്ത്യയും യു.എസ് ഉത്പന്നങ്ങൾക്ക് സമാന രീതിയിൽ തീരുവ ഉയർത്തണമെന്ന് തരൂർ ആവശ്യപ്പെട്ടു.

യുഎസ് ഉത്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തണം. ഇന്ത്യ യു.എസ് ഉത്പന്നങ്ങൾക്ക് ശരാശരി 17% വരെ തീരുവ ഈടാക്കുന്നുണ്ട്. അതിനെ 50% ആക്കുന്നതിലൂടെ ശക്തമായ സന്ദേശമാണ് അമേരിക്കയ്‌ക്ക് നൽകുന്നത്. യു എസുമായി ഇന്ത്യ ചർച്ച നടത്തേണ്ട,​ പകരം ശക്‌തമായ തിരിച്ചടി നൽകണം. അമേരിക്ക ചൈനയ്‌ക്ക് 90 ദിവസത്തെ സമയപരിധി നൽകി, ഇന്ത്യക്ക് നൽകിയത് വെറും മൂന്ന് ആഴ്ചയാണ് . റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് വില കുറഞ്ഞ എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കും . ഇത് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും തരൂർ പറഞ്ഞു .

യുഎസിന്റെ തീരുവ വർദ്ധനവിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരോക്ഷമായി പ്രതികരിച്ചു. കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല . വ്യക്തിപരമായി വലിയ വില കൊടുക്കേണ്ടി വന്നാലും ഞാൻ തയ്യാറാണ്, കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യു എസ് ഇരട്ടിയാക്കി . ആദ്യം പ്രഖ്യാപിച്ച 25% ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലാണ് തീരുവ 50 % ആക്കിയത് . ഇന്നലെ പ്രഖ്യാപിച്ച 25 % തീരുവ ഓഗസ്റ്റ് 27 നും നിലവിൽ വരും. തീരുവ വർദ്ധിപ്പിച്ചത് കയറ്റുമതിക്ക് വലിയ വെല്ലുവിളിയാണ് .