രാജി വച്ച ശേഷം ജഗ്‌ദീപ് ധൻകറിനെ കാണാനില്ല,​ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്ന് കപിൽ സിബൽ

Sunday 10 August 2025 12:00 AM IST

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വച്ചശേഷം ജഗ്ദീപ് ധൻകറെ ജൂലായ് 22 മുതൽ കാണാനില്ലെന്ന ആരോപണവുമായി കപിൽ സിബൽ എം.പി. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവുമില്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

ജൂലായ് 22നാണ് അദ്ദേഹം രാജിവെക്കുന്നത്. ഓഗസ്റ്റ് 9 ആയി. ഇതുവരെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും ഇല്ല. അദ്ദേഹത്തെ ബന്ധപ്പെടാൽ ശ്രമിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറിയാണ് ഫോൺ എടുത്തത്. അദ്ദേഹം വിശ്രമത്തിലാണെന്ന് പേഴ്സണൽ സെക്രട്ടറി പറഞ്ഞതായി കപിൽ സിബൽ പറഞ്ഞു.

അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബവും ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മറ്റു രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. പക്ഷെ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിനാൽ ഇത്തരം കാര്യങ്ങൾ പൊതുയിടത്തിൽ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി ഏറെ അടുപ്പം അദ്ദേഹവുമായി ഉണ്ട്. പല കേസുകളിലും എന്റെ കൂടെ വാദിക്കാൻ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. എഫ്‌ഐആർ ഫയൽ ചെയ്യുന്നത് അത്ര ശരിയായി തോന്നുന്നില്ല, കപിൽ സിബൽ പറഞ്ഞു. തന്റെ സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും എന്നാൽ, ആർക്കും ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.